പ്രണയം തലയ്ക്കു പിടിച്ചാല്‍ ആളുകള്‍ എന്തും ത്യജിക്കാന്‍ തയാറാണ്. എത്രവലിയ പദവി പോലും ചിലപ്പോള്‍ പ്രണയത്തിനു മുന്നില്‍ നിഷ്പ്രഭാമാകും. ഇതിനു ഉദാഹരണം ആണ് ജപ്പാന്‍ രാജകുമാരി മകോ. ജപ്പാൻ ചക്രവർത്തി അകിഹിതോയുടെ കൊച്ചുമകളായ മകോ രാജകുമാരി ടോക്കിയോവിലെ ഇന്റർനാഷണൽ ക്രിസ്റ്റിയൻ യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്നതിനിടെ സാധാരണക്കാരനായി വിദ്യാർത്ഥി കിയി കൊമുറോയുമായി കടുത്ത പ്രണയത്തിലാവുകയും വിവാഹം ചെയ്യാൻ തീരുമാനിക്കുകയും ചെയ്തിരിക്കുകയാണ്. എന്നാൽ ഇതിന് വേണ്ടി കടുത്ത നഷ്ടമാണ് രാജകുമാരിക്ക് സഹിക്കേണ്ടി വരുന്നത്.

അതായത് സാധാരണക്കാരനെ കല്യാണം കഴിക്കണമെങ്കിൽ രാജപദവി ഉപേക്ഷിക്കേണ്ടി വരുമെന്ന കടുത്ത നിബന്ധന പാലിക്കാൻ മകോ നിർബന്ധിതയായിരിക്കുയാണ്. അതിനെ തുടർന്ന് വിവാഹത്തിന് വേണ്ടി രാജകുമാരി സ്ഥാനത്ത് നിന്നും പുറത്താക്കാൻ അപേക്ഷ നൽകി കാത്തിരിക്കുകയാണ് മകോ ഇപ്പോൾ. ടൂറിസം വർക്കറായ കൊമുറോയെ രാജകുമാരി അഞ്ച് വർഷങ്ങൾക്ക് മുമ്പ് ആദ്യമായി കണ്ടത്  ടോക്കിയോവിലെ ഷിബുയയിലുള്ള ഒരു റസ്‌റ്റോറന്റിൽ വച്ച് ഒരു പാർട്ടിക്കിടെയായിരുന്നു.  ഷോനാൻ ബീച്ചുകളിൽ ടൂറിസം പ്രമോട്ടറായി ജോലി ചെയ്യുകയാണ് കൊമുറോയെന്നാണ് പബ്ലിക്ക് ബ്രോഡ്കാസ്റ്ററായ എൻഎച്ച്‌കെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കിഹിതോയ്ക്ക് ശേഷം മകോ രാജകുമാരിയുടെ അമ്മാവനായ നറുഹിതോയാണ് അടുത്ത കിരീടാവകാശി. മകോയുടെ പിതാവും ഇളയ സഹോദരനും തുടർന്നുള്ള കിരീടാവകാശികളാണ്. മകോ സാധാരണക്കാരനെ വിവാഹം കഴിക്കുന്നതോടെ തുടർന്ന് രാജകുമാരി സ്ഥാനം നഷ്ടപ്പെടുകയും സാധാരണക്കാരിയായി മാറുകയും ചെയ്യും. എന്നാൽ പ്രൗഢമായ ചടങ്ങിൽ വച്ച് തന്നെയായിരിക്കും മകോയുടെ വിവാഹം നടക്കുകയെന്നും സൂചനയുണ്ട്. തന്റെ ഭാവിവരനെ പറ്റി മാകോ അച്ഛനമ്മമാർക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അവർ അതിന് സമ്മതിച്ചിട്ടുമുണ്ട്.

ബ്രിട്ടൻ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നും വ്യത്യസ്തമായി ജപ്പാനിലെ ചക്രവർത്തിമാരും അവരുടെ കുടുംബവും പൊതുജനങ്ങളിൽ നിന്നും അകന്ന് നിൽക്കുകയാണ് പതിവ്. എന്നാൽ അവർ വിദേശങ്ങളിലേക്ക് യാത്ര പോവുകയും സാസ്‌കാരിക പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യാറുമുണ്ട്.ജപ്പാൻ രാജകുടുംബത്തിൽ നിന്നും ആദ്യമായി യൂണിവേഴ്‌സിറ്റിയിൽ ചേർന്ന് പഠിച്ച വ്യക്തിയെന്ന ബഹുമതിയും മകോ രാജകുമാരിയ്ക്കുണ്ട്.