മലയാളത്തിലെ യുവനടന്മാരില്‍ പ്രമുഖനായ ജയസൂര്യ മിമിക്രിയില്‍ നിന്ന് സിനിമയിലേക്ക് ചുവടുവച്ച താരമാണെന്ന് എല്ലാവര്‍ക്കും അറിയാം. നായകനാകാന്‍ അവസരം ലഭിക്കുന്നതിനു മുമ്പ് മറ്റു മിമിക്രിക്കാരെപ്പോലെ തന്നെ ലൊക്കേഷന്‍ തോറും അവസരം തേടി നടക്കലായിരുന്നു ജയസൂര്യയുടെ മുഖ്യ തൊഴില്‍. മിമിക്രിയില്‍ നിന്നു കിട്ടുന്ന പണം മുഴുവന്‍ ജയസൂര്യ ചിലവഴിച്ചിരുന്നതും ഇത്തരം യാത്രകള്‍ക്കായിരുന്നു.

ഒരിക്കല്‍ ഒരു റെസ്റ്ററന്റില്‍ , തൊട്ടപ്പുറത്തിരുന്നവരുടെ വേഷവും സംസാരവുമെല്ലാം ശ്രദ്ധിച്ചപ്പോള്‍ ഒരു സിനിമയുടെ മണമടിക്കുന്നപോലെ ജയസൂര്യയ്ക്കു തോന്നി. ജയസൂര്യ അവരറിയാതെ അവരെ ശ്രദ്ധിച്ചു. അതെ, സംഗതി സിനിമ തന്നെ. പിന്നെ ഒട്ടും താമസമുണ്ടായില്ല ജയസൂര്യ അവര്‍ക്ക് മുന്നില്‍ അങ്ങ് അവതരിച്ചു.

സര്‍, ഞാനൊരു മിമിക്രിക്കാരനാണ് ഒന്നുരണ്ട് ചിത്രങ്ങളിലൊക്കെ മുഖം കാണിച്ചിട്ടുണ്ട് . നിങ്ങളുടെ സിനിമയിലും എനിക്ക് ഒരു ചെറിയ വേഷം തന്നു സഹായിക്കണം. അപ്പോള്‍  അവിടെ ഇരുന്നവരില്‍ ഒരാള്‍ പറഞ്ഞു …..’ നിന്റെ ഫിഗര്‍ കൊള്ളാം , എന്റെ അടുത്ത പടത്തിലെ ‘ആന്റി ഹീറോ’ നീയാണ്. അല്‍പ്പം നെഗറ്റീവായിരിക്കും നിന്റെ വേഷം.

ജയസൂര്യ ആത്മനിയന്ത്രം വീണ്ടടുത്തു കൊണ്ട് നൂറുവട്ടം സമ്മതം എന്ന് വിനയപൂര്‍വ്വം തലയാട്ടി. മലയാള സിനിമയുടെ പുതിയ ‘ ആന്റിഹീറോ’ താരോദയപദവി സ്വപ്നവുമായി ജയസൂര്യ ഒരാഴ്ച കഴിച്ചുകൂട്ടി. ആ സമയം ഒരു മിമിക്രി പരിപാടിക്കായി രണ്ടു മൂന്നു ദിവസം വീട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നു. തിരിച്ചു വന്നപ്പോഴാണ്  അറിയുന്നത്, സംവിധായകന്‍ വിളിച്ചതും ഷൂട്ടിങ്ങ് തുടങ്ങി എന്ന് പറഞ്ഞതുമെല്ലാം. ജയസൂര്യയുടെ ചങ്കു തകര്‍ന്നു പോയി.

പിന്നെ നേരമൊട്ടും കളയാതെ ഷൂട്ടിംഗ് സൈറ്റിലേക്ക് കുതിച്ചു. അല്‍പ്പ വസ്ത്രത്തില്‍ നടി ഷക്കീലയുമായി ഒരു ടീനേജ്കാരന്‍ കെട്ടിമറിയുന്ന സീനായിരുന്നു അപ്പോള്‍ ലൊക്കേഷനില്‍ ചിത്രീകരിച്ചുകൊണ്ടിരുന്നത്. ജയസൂര്യയെ കണ്ടതും സംവിധായകന്‍ അടുത്ത് വന്നു ദേഷ്യപെട്ടു പറഞ്ഞു.’നിങ്ങള്‍ വൈകിയത് കൊണ്ടുള്ള നഷ്ടം ഒരുപാടാണ്. ഒടുവില്‍ നിങ്ങള്‍ക്ക് പകരം വന്ന ആളാണ് ഇപ്പോള്‍ ഷക്കീലക്ക് ഒപ്പം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ജയസൂര്യ ഒന്ന് ഞെട്ടി..! പിന്നെ ചോദിച്ചു …’സര്‍’ എനിക്ക് ആന്റി ഹീറോ വേഷം ആണെന്നല്ലേ പറഞ്ഞത്. അതെ, ആന്റി ഹീറോ വേഷം തന്നെ. മനസ്സിലായില്ലേ, ഷക്കീലാന്റിയുടെ ഹീറോ. അത് കേട്ടതും…. ജയസൂര്യ നിന്ന നില്‍പ്പില്‍ തന്നെ അവിടെനിന്ന് അപ്രത്യക്ഷനായി. ജയസൂര്യ ഓടിയ വഴിയ്ക്ക് പിന്നീട് പുല്ലു പോലും മുളച്ചിട്ടില്ലെന്നാണ് പറയുന്നത്.