ജീത്തു ജോസഫ് മലയാള സിനിമയിലെ ഹിറ്റ് സംവിധായകനാണ്. ഇപ്പോഴിതാ സിനിമാ ജീവിതത്തിലെ അനുഭവങ്ങളെ കുറിച്ചും സ്വപ്നങ്ങളെ കുറിച്ചും പറയുകയാണ് ജീത്തു ജോസഫ് .

സഹസംവിധായകന്റെ കുപ്പായം ഉപേക്ഷിച്ച്‌ പോയ സംഭവത്തെ കുറച്ചുള്ള ചോദ്യങ്ങള്‍ക്ക് ജീത്തു നല്‍കിയ മറുപടി ഏറെ ശ്രദ്ധേയമാണ്. ‘സിനിമയും രാഷ്ട്രീയവും ഞാന്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അച്ഛന്‍ എംഎല്‍എ ആയിരുന്നത് കൊണ്ട് രാഷ്ട്രീയത്തിലെ ചതിക്കുഴികളും ഒതുക്കലുമെല്ലാം ചെറുപ്പം മുതലെ കേട്ടിട്ടുണ്ട്.

സിനിമയിലാണോ രാഷ്ട്രീയത്തിലാണോ ഇതു കൂടുതല്‍ എന്ന് ചോദിച്ചാല്‍ അത് രാഷ്ട്രീയത്തിലാണെന്ന് ഞാന്‍ തുറന്നുപറയും. എന്നാല്‍ ‍സിനിമയില്‍ ‍ഞാനും അത്തരം സന്ദര്‍ഭത്തിലൂടെ കടന്നുപോയിട്ടുണ്ട്. ഞാന്‍ ജയരാജ് സാറിന്റെ സഹസംവിധായകനായി നില്‍ക്കുന്ന കാലം. സിനിമ എന്ന ഒറ്റ സ്വപ്നമാണ് മനസില്‍. എങ്ങനെയും അത് പൂര്‍ത്തീകരിക്കുക എന്നത് മാത്രമാണ് മുന്നിലുള്ളത്.

അതുതിരിച്ചറിഞ്ഞാവണം ജയരാജ് സാറിന് എന്നോട് അല്‍പം സ്നേഹമുണ്ടായിരുന്നു. എന്നാല്‍ ഇത് മറ്റ് പലരെയും അസ്വസ്ഥരാക്കുന്നത് ഞാനറിഞ്ഞില്ല. സിനിമയില്‍ കോസ്റ്റ്യൂം അടങ്ങുന്ന വിഭാഗത്തിന്റെ ചുമതലയാണ് അന്ന് സാറ് എന്നെ ഏല്‍പ്പിച്ചിരുന്നത്.

സെറ്റില്‍ നിന്നും കോസ്റ്റ്യൂമുകള്‍ മോഷണം പോയി തുടങ്ങി. കാണാതെ വരുമ്ബോള്‍ സാര്‍ എന്നോട് ദേഷ്യപ്പെടും. ഇതെങ്ങനെ കാണാതാകുന്നു എന്ന് എനിക്ക് ആദ്യമൊന്നും മനസിലായില്ല. പക്ഷേ ഇത് സ്ഥിരമായി, ഒരുദിവസം കാണാതായ കോസ്റ്റ്യൂം അപ്പുറത്തെ റബര്‍ തോട്ടത്തില്‍ നിന്ന് എനിക്ക് കിട്ടി.

ഇതോടെ എനിക്ക് മനസിലായി എന്നെ പുറത്താക്കാനും ഒതുക്കാനുമുള്ള ശ്രമമാണിതെന്ന്. അന്ന് കരഞ്ഞ് കൊണ്ടാണ് ഞാന്‍ സെറ്റുവിട്ട് ഇറങ്ങിപ്പോയത്. പക്ഷേ പീന്നീട് തോന്നി എല്ലാം നിമിത്തമാണ്. ഇതായിരുന്നു എനിക്ക് ദൈവം കരുതിയിരുന്നത്.’ ജീത്തു പറയുന്നു.