യുഎസ് ധനിക വ്യവസായി ജെഫ്രി എപ്സ്റ്റീന്‍ ജയിലില്‍ ആത്മഹത്യ ചെയ്തു. സെക്‌സ് ട്രാഫിക്‌സ് കേസിലാണ് 66കാരനായ ജെഫ്രി എപ്സ്റ്റീന്‍ ജയിലിലായത്. ജൂലായ് ആറിന് അറസ്റ്റ് ചെയ്യപ്പെട്ടത് മുതല്‍ ജാമ്യമില്ലാതെ ജയിലിലാണ് എപ്സ്റ്റീന്‍. ജെഫ്രി എപ്സ്റ്റീന്‍ കുറ്റക്കാരനെന്ന് ഇതുവരെ കോടതി വിധിച്ചിട്ടില്ല. കണ്ടാല്‍ എപ്സ്റ്റീനെ പോലൊരാളെ മാന്‍ഹട്ടന്‍ കറക്ഷണല്‍ സെന്ററില്‍ നിന്ന് രാവിലെ 7.30ന് ന്യൂയോര്‍ക്ക് ഡൗണ്‍ടൗണ്‍ ഹോസ്പിറ്റലിലേയ്ക്ക് കൊണ്ടുപോയതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാവിലെ 6.38ഓടെ എപ്സ്റ്റീന് ഹൃദയാഘാതമുണ്ടായിരുന്നു.

എപ്സ്റ്റീന്റെ കഴുത്തിലെ പരിക്ക് സംബന്ധിച്ച് ദുരൂഹതയുണ്ട്. സ്വയം പരിക്കേല്‍പ്പിച്ചതാകാമെന്നും അതല്ല, സഹതടവുകാരന്‍ ആക്രമിച്ചതായിരിക്കാമെന്നും ജയില്‍വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ബിസി ഫോര്‍ റിപ്പോര്‍ട്ട് ചെയ്തു.

ന്യൂയോര്‍ക്കിലെ പാം ബീച്ചിലും വിര്‍ജിന്‍ ഐലാന്റിലുമുള്ള തന്റെ വീടുകളില്‍ വച്ച് എപ്സ്റ്റീന്‍ ബലാത്സംഗം ചെയ്തു എന്നാണ് യുവതി പരാതി നല്‍കിയത്. ഇത് സംബന്ധിച്ച അണ്‍സീല്‍ഡ് ഡോക്യുമെന്റുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 2002 – 2005 കാലത്താണ് എപ്സ്റ്റീനെതിരെ ആദ്യം ലൈംഗിക പീഡന ആരോപണമുയര്‍ന്നത്.

ബിയര്‍ സ്‌റ്റേണ്‍സ് എന്ന ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിലൂടെയാണ് 1982ല്‍ ബിസിനസ് കുതിപ്പ് തുടങ്ങിയത്. 14 വയസുകാരിയെ ലൈംഗികചൂഷണത്തിനിരയാക്കിയെന്ന പരാതി എപ്സ്റ്റീനെതിരെ വരുന്നത് 2005ലാണ്. തുടര്‍ന്ന് 11 മാസം എഫ്ബിഐ അന്വേഷണം നേരിട്ടു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ ലോ സെക്രട്ടറി അലക്‌സ് അകോസ്റ്റ എപ്സ്റ്റീന്റെ സെക്‌സ് ട്രാഫിക് കേസുകളില്‍ ഇടപെടല്‍ നടത്തിയെന്ന ആരോപണത്തിന് പിന്നാലെ ജൂലായില്‍ രാജി വച്ചിരുന്നു. പ്രോസിക്യൂട്ടര്‍മാര്‍ ഇരകളെ കേസില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതായി കോടതി കണ്ടെത്തിയിരുന്നു