ലണ്ടന്‍: എന്‍എച്ച്എസ് നഴ്‌സുമാരുടെ ശമ്പളവര്‍ദ്ധനവ് 1 ശതമാനം മാത്രമാക്കി ചുരുക്കിയ സര്‍ക്കാര്‍ നടപടി പിന്‍വലിച്ചേക്കുമെന്ന് സൂചന. ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ടാണ് ഇതു സംബന്ധിച്ച് സൂചന നല്‍കിയത്. പൊതുമേഖലയിലെ വെട്ടിച്ചുരുക്കല്‍ നടപടികള്‍ ഇളവ് ചെയ്യുന്നത് സംബന്ധിച്ച മന്ത്രിമാരുടെ യോഗത്തിലാണ് ഹണ്ട് ഈ സൂചന നല്‍കിയത്. 2020 വരെ നഴ്‌സുമാരുടെ ശമ്പള വര്‍ദ്ധനവ് 1 ശതമാനത്തില്‍ നിയന്ത്രിച്ചു നിര്‍ത്താനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കുമെന്നാണ് വിവരം.

പൊതുമേഖലയിലെ ശമ്പളത്തില്‍ വരുത്തിയിട്ടുള്ള വെട്ടിച്ചുരുക്കലുകള്‍ പിന്‍വലിക്കുന്നത് കടുത്ത സമ്മര്‍ദ്ദമാണ് ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ടിനു മേല്‍ ഏല്‍പ്പിക്കുന്നത്. വിഷയം ജെറമി ഹണ്ട് ഹാമണ്ടുമായി ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും മഹത്തായ സേവനത്തിന് പ്രതിഫലമായി വേതന നിയന്ത്രണം പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നു എന്നാണ് ഹണ്ട് പറഞ്ഞത്. 2010 മുതല്‍ തങ്ങള്‍ക്കുണ്ടായ വരുമാന നഷ്ടം 3000 പൗണ്ടിനു മേല്‍ ഉണ്ടെന്നാണ് നഴ്‌സുമാര്‍ അഭിപ്രായപ്പെടുന്നത്.

ശമ്പളമില്ലാതെ ഓവര്‍ടൈം ജോലിയെടുക്കുന്ന നഴ്‌സുമാരെ എന്‍എച്ച്എസ് കോണ്‍ഫെഡറേഷന്‍ വാര്‍ഷിക സമ്മേളനത്തില്‍വെച്ച് ഹണ്ട് അനുമോദിച്ചിരുന്നു. ശമ്പളക്കുറവും വേതന വര്‍ദ്ധനയുടെ നിരക്കിലുള്ള കുറവും മൂലം നൂറ്കണത്തിന് നഴ്‌സുമാര്‍ ജോലിയുപോക്ഷിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. നഴ്‌സിംഗ് ജോലി ഉപേക്ഷിച്ച് സൂപ്പര്‍ മാര്‍ക്കറ്റുകളിലെ ജോലികള്‍ക്ക് പോലും നഴ്‌സുമാര്‍ എത്തുന്നുവെന്നായിരുന്നു വാര്‍ത്ത. അതിനൊപ്പം എന്‍എച്ച്എസില്‍ ജീവനക്കാരുടെ ക്ഷാമവും രൂക്ഷമായിരുന്നു.