പത്തനംത്തിട്ട മുക്കൂട്ടുതറ ചെറിയൊരു സിറ്റിയാണ്. കര്‍ഷകര്‍ കൂടുതല്‍ താമസിക്കുന്ന ഒരു മലയോര പ്രദേശം. ഇപ്പോള്‍ നാട് അറിയപ്പെടുന്നത് ജെസ്‌ന മരിയ ജെയിംസ് എന്ന പെണ്‍കുട്ടിയെ ചുറ്റിപ്പറ്റിയാണ്. മൂന്നു മാസങ്ങള്‍ക്കു മുമ്പ് കാണാതായ ജെസ്‌നയുടെ തിരോധാനത്തില്‍ മുക്കൂട്ടുതറ എന്ന പ്രദേശവും നിറഞ്ഞു നില്ക്കുന്നു. ജെസ്‌നയെ ആളുകള്‍ അവസാനമായി കണ്ടത് ഇവിടുത്തെ ബസ് സ്റ്റോപ്പില്‍ വച്ചാണ്. മുക്കൂട്ടുതറ ടൗണില്‍ നിന്ന് ഒന്‍പത് കിലോമീറ്ററോളം സഞ്ചരിച്ചാലാണ് ജെസ്‌നയുടെ വീട് സ്ഥിതി ചെയ്യുന്ന കൊല്ലമുള സന്തോഷ് കവല എന്ന സ്ഥലത്തെത്തുക. ബസ് സര്‍വീസ് ഇല്ലാത്ത ടാര്‍ പൊളിഞ്ഞു തുടങ്ങിയ ഇടുങ്ങിയ റോഡിനരികിലാണ് ജെന്‌സയുടെ വീട്. ഇവിടെ വച്ചാണ് ജെസ്‌നയുടെ അച്ഛന്‍ ജെയിംസിനെ കാണുന്നത്. മുക്കൂട്ടുതറയില്‍ പ്രവര്‍ത്തിക്കുന്ന ജെജെ കണ്‍സ്ട്രഷന്‍സ് എന്ന നിര്‍മാണ കമ്പനി നടത്തുകയാണ് ജെയിംസ്.

ജെസ്‌നയെ കാണാതായതു മുതല്‍ ചില കോണുകളില്‍ നിന്ന് ജെയിംസിനെ സംശയ നിഴലില്‍ നിര്‍ത്തുന്ന ആരോപണങ്ങളുണ്ടായി. ചില അജ്ഞാത സന്ദേശങ്ങളെ മുന്‍നിര്‍ത്തി ജെയിംസ് കരാര്‍ ഏറ്റെടുത്ത് നിര്‍മിക്കുന്ന ചില വീടുകളില്‍ പോലീസ് പരിശോധനയും നടത്തി. എങ്കിലും ഒന്നും കണ്ടെത്താനായില്ലെന്ന് മാത്രം. ജെസ്‌നയെ കാണാതായശേഷം ആ വീട്ടിന്റെ ഒരുഭാഗത്ത് നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളും സംശയത്തിന്റെ മുന ജെയിംസിലേക്ക് തിരിച്ചുവിടാന്‍ ചിലരെ പ്രേരിപ്പിച്ചു, അദേഹം തുറന്നുപറഞ്ഞു.

ജെസ്‌നയെ കാണാതായശേഷം അടുക്കളയോട് ചേര്‍ന്ന ഭാഗത്ത് ചില മാറ്റങ്ങള്‍ വരുത്തിയെന്ന് ജെയിംസ് സമ്മതിക്കുന്നു. കുടുംബത്തില്‍ ദുരന്തങ്ങള്‍ തുടര്‍ച്ചയായപ്പോള്‍ തിരുവനന്തപുരം സ്വദേശിയായ ഒരു സ്വാമിയുടെ നിര്‍ദേശപ്രകാരമാണ് ചില മാറ്റങ്ങള്‍ നടത്തിയത്. പോലീസ് ആ ഭാഗങ്ങളിലെല്ലാം വിശദമായ പരിശോധന നടത്തി സംശയങ്ങള്‍ ദുരീകരിച്ചിരുന്നുവെന്ന് ജെയിംസ് പറയുന്നു. തനിക്ക് ശത്രുക്കളൊന്നും ഇല്ലെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ശത്രുക്കള്‍ ഒരുപാടുണ്ടെന്ന് മനസിലായി. മകള്‍ തിരിച്ചുവരുമെന്ന് തന്നെയാണ് ഇപ്പോള്‍ വിശ്വസിക്കുന്നതെന്നും ജെയിംസ് പറയുന്നു.