മുക്കൂട്ടുത്തറയില്‍ നിന്നും കാണാതായ ജെസ്‌നാ കേസില്‍ നിര്‍ണായകമായേക്കാവുന്ന തെളിവാണ് പോലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍. മാര്‍ച്ച് 22 ന് പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങിപോയ ജസ്നയെ അവസാനമായി കണ്ടത് എരുമേലിയില്‍ വെച്ചാണെന്ന ആരോപണങ്ങളില്‍ പോലീസ് തട്ടിതടഞ്ഞ് നില്‍ക്കുമ്പോഴാണ് മുണ്ടക്കയത്ത് ജസ്ന എത്തിയെന്ന് സംശയിക്കുന്ന തെളിവുകള്‍ പോലീസിന് ലഭിച്ചത്. ദൃശ്യങ്ങളില്‍ ആണ്‍സുഹൃത്തിനേയും കൂടെ കണ്ടെത്തിയതോടെ ജസ്ന തിരോധാനം മറ്റൊരു വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. കാണാതായ ദിവസം 11.44 ന് ജസ്‌ന മുണ്ടക്കയത്തെ കടകള്‍ക്ക് മുമ്പിലൂടെ പോകുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ദൃശ്യങ്ങളില്‍ തട്ടം ധരിച്ച്‌ മുഖം മറച്ച രീതിയിലാണ് ജസ്‌നയെ പോലെ തോന്നുന്ന പെണ്‍കുട്ടിയെ കാണുന്നത്. ജീന്‍സും തട്ടവും ധരിച്ച നിലയില്‍ കയ്യില്‍ രണ്ടു ബാഗുകളുമായി പോകുന്നതാണ് ദൃശ്യത്തിലുളളത്. കൈയ്യില്‍ രണ്ടു ബാഗുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഒന്ന് കൈയ്യില്‍ പിടിക്കുന്ന ലഗേജ് ബാഗും മറ്റൊന്നും ഹാന്റ് ബാഗുമാണ്.

കാണാതായ ദിവസം ചൂരിദാറാണ് ധരിച്ചിരുന്നത് എന്നായിരുന്നു ജസ്‌നയെ അവസാനമായി കണ്ടെന്ന് പറഞ്ഞവര്‍ പോലീസിന് നല്‍കിയ മൊഴി. ബാഗുകള്‍ ജസ്‌ന ഏതെങ്കിലും യാത്രയ്ക്ക് പോകാന്‍ ഒരുങ്ങിയതാണോ എന്ന സംശയവും പോലീസിന് ഉയര്‍ത്തുന്നുണ്ട്. മുണ്ടക്കയത്തെ ഒരു കടയിലെ സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് കിട്ടിയത്. എന്നാല്‍ ദൃശ്യത്തിലുള്ളത് ജസ്‌നയെ പോലെയുള്ള അലിഷയാണ് എന്ന സംശയം ഉയര്‍ന്നതോടെ ആശങ്കയിലായ പോലീസ് പിന്നീട് അലിഷയേയും മാതാവിനേയും നേരില്‍ കണ്ട് സംസാരിച്ചതോടെയാണ് കേസിന് വീണ്ടും ജീവന്‍ വെച്ചത്. ദൃശ്യങ്ങളില്‍ കാണുന്ന തരം ടോപ്പ് തന്റെ മകള്‍ക്കില്ലെന്നായിരുന്നു അലീഷയുടെ മാതാവ് റംലത്ത് പറഞ്ഞത്. ഇതോടെ ദൃശ്യങ്ങളില്‍ ഉള്ളത് ജസ്‌ന തന്നെയാവാമെന്ന സംശയം ഇവര്‍ പ്രകടിപ്പിക്കുകയായിരുന്നു. ഇതോടെ ദൃശ്യത്തില്‍ കാണുന്നത് ജസ്‌ന തന്നെയാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് പോലീസ്.

ദൃശ്യങ്ങള്‍ കടയില്‍ നിന്ന് നഷ്ടമായിരുന്നെങ്കിലും ഹൈടെക് സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് ദൃശ്യങ്ങള്‍ വീണ്ടെടുത്തത്. ജസ്‌ന ചൂരിദാര്‍ ധരിച്ചാണ് ഇറങ്ങിയതെങ്കില്‍ എന്തിനാണ് ജസ്‌ന വസ്ത്രം മാറിയത്. എവിടെ നിന്ന് വസ്ത്രം മാറി തുടങ്ങിയ കാര്യങ്ങളില്‍ പോലീസിന് ഇതുവരെ വ്യക്തത വന്നിട്ടില്ല. ആണ്‍സുഹൃത്ത് എങ്ങനെയാണ് ദൃശ്യങ്ങളില്‍ എത്തിയതെന്ന സംശയവും പോലീസ് ഉയര്‍ത്തുന്നുണ്ട്. ജസ്‌നയാണെന്ന് ഉറപ്പായതോടെ ദൃശ്യത്തിലെ കുട്ടിക്കായുള്ള തിരച്ചിലിലാണ് പോലീസ്.