സാമ്പത്തിക പ്രതിസന്ധിയിലായ ജെറ്റ് എയർവേയ്‌സ് വിമാനകമ്പനി സർവീസുകൾ പൂർണമായി നിർത്തുന്നു. ഇന്ന് അര്‍ധരാത്രിമുതൽ സർവീസുകൾ എല്ലാം നിർത്തിവയ്ക്കാനാണ് തീരുമാനം. നിലവിൽ അഞ്ച് വിമാനങ്ങൾ മാത്രമായിരുന്നു സർവീസ് നടത്തിവന്നിരുന്നത്.

പ്രതിസന്ധി പരിഹരിക്കാൻ 400കോടിയുടെ സഹായം ആവശ്യപ്പെട്ടിരുന്നെങ്കിലും, അത് നൽകാൻ ബാങ്കുകളുടെ കൺസോഷ്യം തയ്യാറായില്ല. ഇതോടെയാണ് അടച്ചുപൂട്ടൽ ഭീഷണിയിലേക്ക് കമ്പനി മാറിയത്. മാസങ്ങളായി ശമ്പളം മുടങ്ങിയതോടെ ആയിരക്കണക്കിന് ജീവനക്കാരാണ് പെരുവഴിയിലായത്. പ്രശ്നപരിഹാരത്തിനായി പ്രധാനമന്ത്രി ഇടപെടണമെന്ന് പൈലറ്റുമാരുടെ സംഘടന നേരത്തെ ആവശ്യപെട്ടിരുന്നു. ജീവനക്കാരുമായി നാളെ ചർച്ച നടത്തുമെന്ന് മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്.

കമ്പനി സ്ഥാപകൻ നരേഷ് ഗോയൽ, ഭാര്യ അനിത ഗോയൽ എന്നിവർ ബോർഡ് അംഗത്വം അടുത്തിടെ രാജിവച്ചിരുന്നു. ഇന്ത്യയിലെ ആദ്യ സ്വകാര്യ വിമാനകമ്പനിയാണ് ജെറ്റ് എയർവേയ്‌സ്. ബജറ്റ് വിമാനങ്ങളുടെ ബാഹുല്യവും, മാനേജ്മെന്റിന്റെ പ്രവർത്തന പരാജയവുമാണ് ജെറ്റിനെ തകർച്ചയിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ.