പ്രധാനമന്ത്രിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് ഗുജറാത്ത് വഡ്ഗാം എംഎല്‍എയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനി. ബിജെപി സര്‍ക്കാരിന്റെ നാലുവര്‍ഷത്തെ ഭരണനേട്ടങ്ങളെ കുറിച്ച് സംവാദം നടത്താനാണ് നരേന്ദ്രമോദിയെ മേവാനി വെല്ലുവിളിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് മോദി കഴിഞ്ഞദിവസം നടത്തിയ പ്രസംഗം പൂര്‍ണ പരാജയമായിരുന്നെന്നും അദ്ദേഹം ഹിമാലയത്തില്‍ പോയി താമസമാക്കുന്നതാണ് നല്ലതെന്നും മേവാനി പരിഹസിച്ചു. നാലു വര്‍ഷത്തെ ഭരണനേട്ടങ്ങളെകുറിച്ച് കേവലം നാലുമിനിട്ട് സംവാദം നടത്താന്‍ തയ്യാറുണ്ടോയെന്നും മേവാനി ചോദിച്ചു. മൈസൂരുവില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ പ്രധാനമന്ത്രി എന്ന നിലയല്‍ മോദി സംസാരിക്കേണ്ട വിഷയങ്ങള്‍ മേവാനി അക്കമിട്ടുനിരത്തി. തൊഴിലില്ലായ്മ, കര്‍ഷക പ്രതിസന്ധി, ദളിതര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ എന്നിവയെ കുറിച്ചായിരുന്നു അദ്ദേഹം സംസാരിക്കേണ്ടിയിരുന്നത്.

ഡോ. ബിആര്‍ അംബേദ്കറുടെ പ്രാധാന്യത്തെക്കുറിച്ച് വാചാലനാകുന്ന മോദിയുടെ നിലപാടുകളെയും അദ്ദേഹം ചോദ്യം ചെയ്തു. മോദി സത്യസന്ധമായി അംബേദ്കറെ ബഹുമാനിക്കുന്നുണ്ടെങ്കില്‍ എസ്.സി, എസ്.ടി നിയമം ദുര്‍ബലപ്പെടുത്തിയ സുപ്രീംകോടതി വിധിക്കെതിരെ സമരം നടത്തുന്ന പട്ടികവര്‍ഗ, പട്ടിക ജാതിക്കാരില്‍ വിശ്വാസം പുനഃസ്ഥാപിക്കാന്‍ രംഗത്തുവരുകയാണ് അദ്ദേഹം ചെയ്യേണ്ടതെന്നും മേവാനി ആവശ്യപ്പെട്ടു.