വീടിനുള്ളില്‍ തലയിടിച്ച് വീണതിനെ തുടര്‍ന്ന് മലയാളി യുവതി നിര്യാതയായി. കേംബ്രിഡ്ജിന് സമീപം ലൂട്ടനില്‍ താമസിച്ചിരുന്ന ജിന്‍സി ഷിജു (21) ആണ് അപകടത്തെ തുടര്‍ന്ന് മരണമടഞ്ഞത്. കേംബ്രിഡ്ജ് ആദം ബ്രൂക്ക് ഹോസ്പിറ്റലില്‍ വച്ചായിരുന്നു മരണം. ബെഡ്ഫോര്‍ഡ്ഷയര്‍ യൂണിവേഴ്സിറ്റിയില്‍ ഉപരി പഠനത്തിനായി എത്തിയ ജിന്‍സി ഷിജു ബുധനാഴ്ച വൈകുന്നേരം ഭക്ഷണം കഴിഞ്ഞതിന് ശേഷം ഉറങ്ങുന്നതിനായി മുകള്‍ നിലയിലേക്ക് പോകുന്നതിനിടയില്‍ കാല്‍ വഴുതി വീഴുകയായിരുന്നു. മുകള്‍ നിലയിലേക്ക് കയറി പോകുന്നതിനിടയില്‍ സ്റ്റെയര്‍കേസ് കയറുന്നതിനിടയില്‍ ഉണ്ടായ വീഴ്ചയില്‍ തല ശക്തമായി ഇടിച്ചതിനെ തുടര്‍ന്ന് ജിന്‍സി അബോധാവസ്ഥയില്‍ ആവുകയായിരുന്നു. ഉടന്‍ തന്നെ ജിന്‍സിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആ ജീവന്‍ തിരിച്ച് പിടിക്കാന്‍ മെഡിക്കല്‍ സയന്‍സിന് സാധിച്ചില്ല.

സ്റ്റുഡന്റ് വിസയില്‍ എത്തിയ ജിന്‍സിയുടെ ഭര്‍ത്താവ് ഷിജുവിനും വിസ ലഭിച്ചതിനെ തുടര്‍ന്ന് ഇന്ന് യുകെയില്‍ എത്തിയിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്നും നേരെ ആശുപത്രിയില്‍ എത്തിചേര്‍ന്ന ഷിജുവിന് അബോധാവസ്ഥയില്‍ കഴിയുന്ന ജിന്‍സിയെ ആണ് കാണാന്‍ സാധിച്ചത്. ജിന്‍സിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാന്‍ സാധിക്കില്ല എന്ന് മനസ്സിലായതിനെ തുടര്‍ന്ന് മെഡിക്കല്‍ സംഘം ഷിജുവിനെ അക്കാര്യം പറഞ്ഞ് മനസ്സിലാക്കി ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തുകയായിരുന്നു.

തല ഇടിച്ച് വീണതിനെ തുടര്‍ന്ന് തലയ്ക്കുള്ളില്‍ ഉണ്ടായ ആന്തരിക രക്തസ്രാവമാണ് ജിന്‍സിയുടെ മരണത്തിന് കാരണം. അപകടം നടന്ന്‍ അധികം താമസിക്കാതെ തന്നെ ജിന്‍സിയെ ലൂട്ടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ കൂടുതല്‍ സൌകര്യങ്ങള്‍ ഉള്ള കേംബ്രിഡ്ജ് ആദം ബ്രൂക്ക് ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു.

ജിന്‍സിയുടെ കുടുംബം പൂനയില്‍ ആണ് താമസിക്കുന്നത്. 2016 ഡിസംബറില്‍ ആയിരുന്നു ജിന്‍സിയും ഷിജുവും തമ്മിലുള്ള വിവാഹം. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് ജിന്‍സി യുകെയില്‍ എത്തിയത്. ഇവിടെ ഷിജുവിന്റെ സഹോദരന്‍ ബൈജുവിന്‍റെ വീട്ടില്‍ ആയിരുന്നു ജിന്‍സി താമസിച്ചിരുന്നത്.