മനുഷ്യനും മൃഗവും തമ്മിലുള്ള സ്‌നേഹത്തിനും, സൗഹൃദത്തിനും ഉദാഹരണമാണ് ജാവോ അപ്പൂപ്പനും, ഡിന്‍ഡിം എന്ന കുഞ്ഞു പെന്‍ഗ്വിനും. ഒരിക്കല്‍ ജീവന്‍ രക്ഷിച്ച അപ്പൂപ്പനോടുള്ള സ്‌നേഹസൂചകമായി ഡിന്‍ഡിം എല്ലാവര്‍ഷവും അപ്പൂപ്പനെ തേടി എത്തും. കുറച്ചുകാലം ഒപ്പം താമസിച്ച് വീണ്ടും തിരികെ പോകും. എല്ലാവര്‍ക്കും അത്ഭുതമാണ് ഇവരുടെ സ്‌നേഹബന്ധം.

2011 ലാണ് ബ്രസീലിലെ റിയോ ഡി ജെനീറോ സ്വദേശിയായ ജാവോ പെരേര ഡിസൂസയ്ക്ക് എണ്ണയില്‍ കുളിച്ച് നീന്താന്‍ കഴിയാത്ത പെന്‍ഗ്വിനെ കിട്ടുന്നത്. അവശത ബാധിച്ചിരുന്ന പെന്‍ഗ്വിനെ ജോവോ അപ്പൂപ്പന്‍ ശിശ്രൂഷിച്ചു. ആരോഗ്യം വീണ്ടെടുത്ത പെന്‍ഗ്വിന് അപ്പൂപ്പന്‍ പേരുമിട്ടു. തുടര്‍ന്ന് പെന്‍ഗ്വിനെ സമീപത്തെ ദ്വീപില്‍കൊണ്ടുപോയി സ്വതന്ത്രമാക്കിയെങ്കിലും ഡിന്‍ഡിം അപ്പൂപ്പനെ കാണാന്‍ തിരിച്ചെത്തി.

എല്ലാ വര്‍ഷവും സെപ്റ്റംബറിലോ ഒക്ടോബറിലോ ആണ് ഡിന്‍ഡിം അപ്പൂപ്പനെ കാണാന്‍ എത്തുന്നത്. ഏപ്രിലില്‍ പ്രജനന സമയം ആരംഭിക്കുന്നതോടെ ഡിന്‍ഡിം മടക്കയാത്രയും ആരംഭിക്കും. അപ്പൂപ്പനെ കാണാന്‍ 5000 മൈലുകള്‍ താണ്ടി എത്തുന്ന ഡിന്‍ഡിം മഗല്ലനിക് വിഭാഗത്തില്‍ പെട്ട പെന്‍ഗ്വിനാണെന്നും സ്വദേശം പാറ്റഗോണിയ ആയിരിക്കുമെന്നുമാണ് ഗവേഷകരുടെ അഭിപ്രായം.