കൂടത്തായികേസിലെ ജോളിയെ പരിചയപ്പെട്ടതെങ്ങനെ എന്ന് വെളിപ്പെടുത്തി സുഹൃത്തായ യുവതി. എൻഐടി പരിസരത്തെ തയ്യൽക്കടയിൽ ജോലി ചെയ്തിരുന്ന കാലത്താണു ജോളിയെ പരിചയപ്പെട്ടത്. എൻഐടിയിലെ അധ്യാപിക എന്ന നിലയിലാണു പരിചയം. താൻ ജോലി ചെയ്തിരുന്ന തയ്യൽക്കടയിൽ ജോളി പതിവായി വരാറുണ്ടായിരുന്നു.

ജോളിയുടെ ഭർത്താവിന്റെ മരണമറിഞ്ഞു വീട്ടിൽ പോയിരുന്നതായും യുവതി പൊലീസിനോടു പറഞ്ഞു. തയ്യൽക്കട പൂട്ടിയെങ്കിലും സൗഹൃദം തുടർന്നു. ഈ വർഷം മാർച്ചിൽ എൻഐടി രാഗം ഫെസ്റ്റിന് എത്തിയപ്പോൾ അവിചാരിതമായാണു ജോളിയെ കണ്ടുമുട്ടിയതെന്ന യുവതിയുടെ മൊഴി പക്ഷേ, അന്വേഷണസംഘം വിശ്വാസത്തിൽ എടുത്തിട്ടില്ല.

ജോളിയുടെ മൊബൈൽ ഫോണിൽനിന്ന് ഈ യുവതിയുമൊന്നിച്ചുള്ള ഒട്ടേറെ ചിത്രങ്ങൾ ലഭിച്ചതോടെയാണു പൊലീസ് ഇവർക്കായി തിരച്ചിൽ തുടങ്ങിയത്. ഈ വർഷം മാർച്ചിൽ എൻഐടിയിൽ നടന്ന രാഗം കലോത്സവത്തിലും ഈ യുവതി ജോളിക്കൊപ്പം എത്തിയതിന്റെ ചിത്രങ്ങളും ഫോണിലുണ്ടായിരുന്നു.

കൊയിലാണ്ടി സ്വദേശിയായ യുവതി കൂടത്തായി കൊലക്കേസ് വാർത്തകൾ അറിഞ്ഞതോടെ ബന്ധുക്കളുടെ നിർദേശപ്രകാരം തലശ്ശേരിയിലെ ബന്ധുവീട്ടിലേക്കു മാറി. എന്നാൽ, തന്നെ പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന വാർത്ത പുറത്തുവന്നതോടെ ഇന്നലെ അന്വേഷണസംഘത്തിനു മുന്നിൽ ഹാജരാവുകയായിരുന്നു. തലശ്ശേരിയിൽനിന്ന് ഓട്ടോറിക്ഷയിലാണു യുവതി വടകരയിൽ എത്തിയത്.