ആറു പേരെ നിഷ്ഠൂരം കൊലപ്പെടുത്തിയ കൂടത്തായി പരമ്പര കൊലപാതക കേസിലെ പ്രതി ജോളി ജോസഫ് കട്ടപ്പനയിലെ ചെറുപ്പകാലത്ത് കുഴപ്പക്കാരിയായിരുന്നില്ലെന്ന് നാട്ടുകാരും അയല്‍വാസികളും സ്‌കൂള്‍ അധികൃതരുമെല്ലാം സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ നെടുങ്കണ്ടം എം.ഇ.എസ് കോളജിലെ പ്രീഡിഗ്രിക്കാലം മുതല്‍ ജോളിയില്‍ മാറ്റങ്ങള്‍ പ്രകടമായതായി സഹപാഠികള്‍ വ്യക്തമാക്കുന്നു. കോളേജ് ഹോസ്റ്റലില്‍ സഹപാഠിയുടെ സ്വര്‍ണ്ണക്കമ്മല്‍ മോഷ്ടിച്ചതായിരുന്നു ഇത്തരത്തിലെ ആദ്യ സംഭവം. അന്വേഷണത്തിനൊടുവില്‍ ജോളിയെ തൊണ്ടി സഹിതം പിടികൂടിയതോടെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കി. തുടര്‍ന്ന് ഡേ സ്‌കോളര്‍ എന്ന രീതിയില്‍ വീട്ടില്‍ നിന്ന് നേരിട്ട് പോയി വരികയായിരുന്നു.

മോഷണകഥ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പാട്ടായ സാഹചര്യത്തിലാണ് ജോളിയെ നാട്ടില്‍ നിന്നും മാറ്റാന്‍ ബന്ധുക്കള്‍ തീരുമാനിച്ചത്. കട്ടപ്പനയില്‍ നിന്നും വലിയ ദൂരത്തിലല്ലാത്ത പാലാ ആയിരുന്നു ലക്ഷ്യം. അല്‍ഫോന്‍സാ അടക്കമുള്ള പ്രമുഖ റഗുലര്‍ കോളേജുകളില്‍ പ്രവേശനത്തിന് ശ്രമിച്ചെങ്കിലും ലഭ്യമായില്ല. തുടര്‍ന്നാണ് പാലാ പട്ടണത്തിലെ പാരലല്‍ കോളേജായ സെന്റ് ജോസഫ് കോളേജില്‍ ബി.കോമിന് ചേര്‍ന്നത്.

ക്ലാസിലെ ഏറ്റവും പുറകിലെ ബഞ്ചില്‍ നിശബ്ദയായിരുന്ന ജോളിയെ അന്നത്തെ സഹപാഠി ജയ്ദീപ് ഓര്‍ക്കുന്നു. രണ്ടോ മൂന്നോ പ്രണയബന്ധങ്ങള്‍ അന്നേ ജോളിയ്ക്കുണ്ടായിരുന്നു. ഒന്‍പതരയോടെയെ ക്ലാസ് ആരംഭിയ്ക്കുകയുള്ളൂവെങ്കിലും എട്ടേകാലോടെ ക്ലാസില്‍ എത്തും. എന്നാല്‍ ക്ലാസ് തുടങ്ങിക്കഴിഞ്ഞാല്‍ അധികനേരം ആള്‍ ക്ലാസിലുണ്ടാവില്ല. സിനിമയ്ക്കും മറ്റുമായി കറക്കത്തിലായിരിയ്ക്കും ഏറിയ സമയവും.

കട്ടപ്പനയിലെ വീട്ടിലറിയിക്കാതെ ദിവസങ്ങളോളം പാലായില്‍ നിന്ന് ജോളി കറങ്ങാന്‍ പോകാറുണ്ട്. 1992 മുതല്‍ 95 വരെ നീണ്ട ബിരുദ ക്ലാസില്‍ രണ്ടുവര്‍ഷം മാത്രമാണ് ജോളി പഠിച്ചത്. ഹോസ്റ്റലില്‍ എന്തോ പ്രശ്‌നങ്ങള്‍ ഉണ്ടായതിനേത്തുടര്‍ന്ന് കോളേജിലും തുടരാന്‍ കഴിയാത്ത അവസ്ഥയാണുണ്ടായതെന്ന് ജയ്ദീപ് പറഞ്ഞു

പാലാ സ്വദേശിനിയും മുംബൈയില്‍ സ്ഥിരതാമസമാക്കിയ ഉദ്യോഗസ്ഥയുമായിരുന്നു പഠനകാലത്ത് ജോളിയുടെ സുഹൃത്തുക്കള്‍. ഇരുവരുമായി കഴിഞ്ഞമാസം വരെ ഫോണിലും വാട്‌സ് ആപ്പിലുമൊക്കെ ജോളി ബന്ധപ്പെടാറുമുണ്ടായിരുന്നു.

ആത്മാര്‍ത്ഥ സുഹൃത്തായിരുന്നയാളില്‍ നിന്നുണ്ടായ ക്രൂരമായ സംഭനത്തിന്റെ ഞെട്ടലിലാണ് മുംബൈയിലുള്ള ജോളിയുടെ സുഹൃത്ത്. എന്‍.ഐ.ടി ലക്ചറാണെന്നാണ് ഇവരോടും പറഞ്ഞിരുന്നത്. പഠനകാലത്ത് പറഞ്ഞിരുന്നതും പ്രവര്‍ത്തിച്ചിരുന്നതുമായ പല കാര്യങ്ങളും തെറ്റാണെന്ന് ബോധ്യമായതായി പേര് വെളിപ്പെടുത്താന്‍ താല്‍പ്പര്യമില്ലാത്ത സഹപാഠി പറഞ്ഞു.

പാലാ സ്വദേശിനിയായ ജോളിയുടെ കൂട്ടുകാരിയെ ജോലി തട്ടിപ്പ് കേസില്‍ അടുത്തിടെ പോലീസ് പിടികൂടിയിരുന്നു. അവരുടെ ഭര്‍ത്താവിനെയും ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഹൃദയാഘാതമെന്നാണ് യുവതി നാട്ടുകാരെ അറിയിച്ചിരുന്നത്. എന്നാല്‍ സംഭവം ആത്മഹത്യയെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ജോളിയുമായുള്ള യുവതിയുടെ സൗഹൃദം കൂട്ടിവായിയ്ക്കുമ്പോള്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ടെന്നെന്നും ഇവര്‍ പറയുന്നു.

കോളേജ് കാലത്തും തുടര്‍ന്നും ജോളിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നിരവധി സുഹൃത്തുക്കളെ ഞങ്ങള്‍ ബന്ധപ്പെട്ടിരുന്നു. ഇവരില്‍ പലരും ജോളിയെ അറിയില്ലെന്നോ ഓര്‍മ്മയില്ലെന്നോ ആണ് പ്രതികരിച്ചത്. പരിചയമുണ്ടെന്ന് വ്യക്തമാക്കിയാല്‍ തലവേദനയാകുമെന്നും ഇവര്‍ കരുതുന്നു.

വഴിവിട്ട ബന്ധങ്ങള്‍, മോഷണം, മെച്ചപ്പെട്ട സ്ഥനാത്താണ് താന്‍ നിലനില്‍ക്കുന്നതെന്ന പ്രചരിപ്പിയ്ക്കാല്‍ തുടങ്ങി പില്‍ക്കാലത്ത് വലിയ കുറ്റകൃത്യങ്ങളിലേക്ക് നീങ്ങാനുള്ള ക്രിമിനല്‍ വാസന കൗമാര കാലത്തു തന്നെ ജോളി പ്രകടമാക്കിയിരുന്നുവെന്നാണ് സുഹൃത്തുക്കളുടെ പ്രതികരണം വ്യക്തമാക്കുന്നത്.