വോക്കിങ്: മരണങ്ങൾ വിട്ടുമാറാതെ യുകെയിലെ പ്രവാസിമലയാളികൾ. കഴിഞ്ഞ രണ്ട് മാസത്തിനിടെ രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം നാലായി. വോക്കിങ്ങില്‍ താമസിക്കുന്ന കോട്ടയം പാലാ കുടക്കച്ചിറ സ്വദേശി ജോസ് ചാക്കോ (54 ) ക്യാന്‍സര്‍ രോഗം മൂലമാണ് നിര്യാതനായത്. കഴിഞ്ഞ കുറച്ചുകാലമായി ചികിത്സയിലായിരുന്ന ജോസ്, കുടക്കച്ചിറ വെള്ളാരംകാലായില്‍ കുടുംബാംഗമാണ്. വോക്കിങ്ങിലെ അഡല്‍സ്റ്റോണില്‍ കുടുംബ സമേതം താമസിച്ചു വരികയായിരുന്നു ജോസ്. ഭാര്യ ജെസ്സി ജോസും മൂത്ത മകന്‍ ജോയലും മരണസമയത്തു കൂടെയുണ്ടായിരുന്നു. ജോയല്‍ കെന്റ് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥിയാണ്. ഇളയ മകന്‍ ജോബിന്‍ ഷെഫീല്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥിയാണ്. ജോസിന്റെ ജർമ്മനിയിൽ ഉള്ള ബന്ധുക്കളും സഹോദരങ്ങളും മരണവാർത്തയറിഞ്ഞു യു കെ യിലേക്ക് പുറപ്പെട്ടതായി വോക്കിങ്ങിലുള്ള സുഹൃത്തുക്കൾ അറിയിച്ചു.

മരണ വിവരം അറിഞ്ഞു വോക്കിങ് പരിസരത്തുള്ള നിരവധി മലയാളികള്‍ വോക്കിങ് ഹോസ്‌പൈസില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. മുൻ യുക്മ പ്രസിഡന്റ് വർഗീസ് ജോൺ ഉൾപ്പെടെയുള്ള മലയാളി സംഘടനാ പ്രവർത്തകരും സഹായഹസ്തങ്ങളുമായി എത്തിയവരിൽപെടുന്നു. ശവസംക്കാരം നാട്ടിലാണ് നടത്തപ്പെടുക. ഫ്യൂണറൽ ഡിറെക്ടർസ് ബോഡി ഏറ്റെടുത്തതായി സുഹൃത്തുക്കൾ അറിയിച്ചു. എന്നാൽ നാട്ടിൽ കൊണ്ടുപോകുന്ന തിയതിയും പൊതുദർശനവും എന്ന് തുടങ്ങിയുള്ള കാര്യയങ്ങൾ പിന്നീട് മാത്രമേ അറിയുവാൻ കഴിയുകയുള്ളു.