കേരള കോണ്‍ഗ്രസിലെ പ്രശ്നപരിഹാരത്തിന് സമയവായ ഫോര്‍മുലയുമായി പി.ജെ.ജോസഫ്. സി.എഫ്.തോമസിനെ ചെയര്‍മാന്‍ സ്ഥാനവും ജോസ് കെ.മാണിക്ക് ഡെപ്യൂട്ടി ചെയര്‍മാന്‍ പദവിയും പി.ജെ. ജോസഫിന് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സ്ഥാനവും ലഭിക്കും വിധമാണ് ഫോര്‍മുല.നിര്‍ദേശം തളളിയ ജോസ് കെ മാണി തര്‍ക്കപരിഹാരം പൊതുവേദിയിലല്ല ചര്‍ച്ച ചെയ്യേണ്ടതെന്ന് മറുപടി നല്‍കി. ആദ്യം സംസ്ഥാന കമ്മിറ്റി വിളിക്കണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു. ജോസഫിന്റെ പ്രസ്താവന സമവായശ്രമത്തിന് കളങ്കമാണെന്ന് റോഷ് അഗസ്റ്റിൻ എംഎൽഎയും പ്രതികരിച്ചു.

മധ്യസ്ഥ ചര്‍ച്ചകളിലും ചെയര്‍മാന്‍ സ്ഥാനം വിട്ടു നല്‍കാനാകില്ലെന്ന നിലപാടിലുറച്ച് ജോസ്.കെ. മാണി പക്ഷം. പി.ജെ. ജോസഫിന് നിയമസഭകക്ഷി നേതാവും, വര്‍ക്കിങ് ചെയര്‍മാന്‍ സ്ഥാനവും നല്‍കാമെന്ന് വാഗ്ദാനം. ചെയര്‍മാന്‍ സ്ഥാനം വിട്ടു നല്‍കാന്‍ പി.ജെ. ജോസഫ് തയ്യാറായെങ്കിലും ജോസ്.കെ. മാണിയെ ചെയര്‍മാനാക്കരുതെന്ന് നിലപാടെടുത്തു.
രണ്ടാംഘട്ട ചര്‍ച്ചകളില്‍ ഒത്തുതീര്‍പ്പിനായി രൂപപ്പെട്ടത് രണ്ട് സമവാക്യങ്ങള്‍.

സി.എഫ്. തോമസ് ചെയര്‍മാന്‍, പി.ജെ. ജോസഫ് നിയമസഭാകക്ഷിനേതാവ്, ജോസ്.കെ. മാണി വര്‍ക്കിങ് ചെയര്‍മാന്‍ എന്നതാണ് സമവാക്യങ്ങളില്‍ ഒന്ന്. ജോസ്.കെ. മാണി ചെയര്‍മാനും പിജെ നിയമസഭ കക്ഷി നേതാവും എന്നതാണ് രണ്ടാമത്തേത്. സി.എഫ് തോമസിനെ ചെയര്‍മാനാക്കുന്നതില്‍ പിജെയ്ക്ക് എതിര്‍പ്പില്ല പക്ഷെ നിയമസഭാകക്ഷിനേതാവിന് പുറമെ വര്‍ക്കിങ് ചെയര്‍മാന്‍ സ്ഥാനവും വേണം. ഇരട്ടപദവി വഹിക്കില്ലെന്ന് പിജെ നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പ്രത്യേക സാഹചര്യത്തില്‍ ഇത് അനിവാര്യമാകും. വര്‍ക്കിങ് ചെയര്‍മാന്‍ സ്ഥാനം ലഭിച്ചില്ലെങ്കില്‍ സംഘടന തലത്തില്‍ ജോസഫ് വിഭാഗത്തിന് പ്രാതിനിധ്യം നഷ്ടപ്പെടുമെന്നാണ് വിശദീകരണം.

ജോസഫിന് ഇരട്ടപദവി നല്‍കുന്നതില്‍ ജോസ് പക്ഷത്തിന് എതിര്‍പ്പില്ല പക്ഷെ ചെയര്‍മാന്‍ ജോസ്.കെ. മാണിയാകണം. ഗ്രൂപ്പിന്‍റെ നിലനില്‍പ്പിന് ചെയർമാൻ സ്ഥാനം അനിവാര്യമാണെന്ന നിലപാടാണ് ജോസ് പക്ഷത്തിന്. ആദ്യ ആറു മാസം സി.എഫ്. തോമസിനെ ചെയർമാനാക്കി പിന്നീട് ജോസ് കെ. മാണിയെ ചെയർമാനാക്കാമെന്ന ജോസഫ് വിഭാഗം തയ്യാറാണ്. പക്ഷെ തീരുമാനം അട്ടിമറിക്കപ്പെടാനുള്ള സാധ്യതകള്‍ ഏറെയെന്ന് ജോസ് പക്ഷം വിലയിരുത്തുന്നു. ചെയർമാൻ സ്ഥാനമില്ലെങ്കില്‍ പിളരാന്‍ തന്നെയാണ് ജോസ് പക്ഷത്തിന്‍റെ തീരുമാനം. ബദല്‍ സംസ്ഥാന കമ്മിറ്റി വിളിക്കാനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയാക്കി. ജോസഫിനെ അനുകൂലിച്ച നേതാക്കളുടെ പിന്തുണ നേടിയെടുക്കാനായതിന്‍റെ ആത്മവിശ്വാസവും ജോസ് പക്ഷത്തിനുണ്ട്. ഇത്തവണയും സമവായമില്ലെങ്കില്‍ സംസ്ഥാന കമ്മിറ്റി വിളിച്ചു തിരഞ്ഞെടുപ്പു നടത്തുക എന്നതാണ് മധ്യസ്ഥരുടെ അവസാന നിര്‍ദേശം.