ഇന്ത്യയിലെ ജനങ്ങള്‍ വിശ്വസിക്കുന്നത് പോലെ നേതാജി സുഭാഷ് ചന്ദ്രബോസ് കൊല്ലപ്പെട്ടത് വിമാനപകടത്തിലല്ലെന്നും മരണത്തിന് കാരണക്കാരനായത് മുന്‍ റഷ്യന്‍ പ്രസിഡന്റ് ജോസഫ് സ്റ്റാലിനാണെന്നും ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. കമ്മ്യൂണിസ്റ്റ് റഷ്യയില്‍ അഭയം തേടിയ നേതാജിയെ റഷ്യയില്‍ വച്ച് കൊല്ലുകയായിരുന്നു. രവീന്ദ്ര ശതഭര്‍ഷികി ഭവനില്‍ സംസ്‌കൃതിക് ഗൗരവ് സന്‍ഗസ്ത സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കവെയാണ് അദ്ദേഹത്തിന്റെ ആരോപണം.

‘നേതാജി കൊല്ലപ്പെട്ടത് 1945ലെ വിമാനപകടത്തിലാണെന്നാണ് എല്ലാവരും വിശ്വസിക്കുന്നത്. എന്നാല്‍ ഇത് തെറ്റായ വിവരമാണ്. നെഹ്‌റുവിന്റെയും റഷ്യയുടെയും ഗൂഢാലോചനയാണിത്. അവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. റഷ്യയില്‍ നേതാജി അഭയം തേടിയിരുന്നു. അവിടെ വച്ച് തന്നെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്. എന്നാല്‍ ഇതെല്ലാം ജവഹര്‍ലാല്‍ നെഹ്‌റുവിന് അറിയാമായിരുന്നു’- സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

സുഭാഷ് ചന്ദ്രബോസ് 75 വര്‍ഷം മുമ്പ് സിംഗപ്പൂരില്‍ രൂപീകരിച്ച ആസാദ് ഹിന്ദ് സര്‍ക്കാര്‍ കാരണമാണ് 1948ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കിയതെന്ന് അദ്ദേഹം അവകാശപ്പെടുന്നു. 1948ല്‍ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലെമെന്റ് ആറ്റ്‌ലീ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. കൊളോണിയലിസ്റ്റുകളെക്കാള്‍ എണ്ണത്തില്‍ കൂടുതല്‍ ഇന്ത്യക്കാരുണ്ടന്നും ഇനി യുദ്ധം ചെയ്താല്‍ ബ്രിട്ടീഷുകാര്‍ക്ക് പരാജയം നിശ്ചയമാണെന്ന് ഉറപ്പുണ്ടായിരുന്നതായും അന്ന് ആറ്റ്‌ലീ പറഞ്ഞതായി സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.