ബ്രിട്ടനിലെ അതിസമ്പന്നയായ റേച്ചൽ ക്ലാചെറുടെ മകൾ ജോസി ക്ലാചെറുടെ മൃതദേഹം സ്പെയിനിലെ മജോർക്ക പൂളിൽ കണ്ടെത്തി. സ്പെയിനിൽ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുകയായിരുന്നു ജോസി. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് പൂളിന്റെ അടിത്തട്ടിൽ ജോസിയുടെ മൃതദേഹം കണ്ടെത്തിയത്.

ജോസിയെ കണ്ടെത്തിയ ഉടനെ പാരാമെഡിക്കൽ സ്റ്റാഫുകൾ സിപിആർ നൽകി ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. 100 മില്യൺ പൗണ്ടോളം ആസ്തിയുള്ള മണിപെന്നി
എന്ന കമ്പനിയുടെ സ്ഥാപകരിൽ ഒരാളാണ് ജോസിയുടെ അമ്മ റേച്ചൽ ക്ലാചേർ. മരണസമയത്ത് മകളോടൊപ്പം വില്ലയിൽ മാതാവും താമസിച്ചിരുന്നു. മരണത്തിനു മുൻപ് ജോസി കൂട്ടുകാരോടൊപ്പം പുറത്ത് പോയതായും വിവരമുണ്ട്.

2014ലാണ് മണിപെന്നി എന്ന കമ്പനി ആരംഭിച്ചത്. ഇപ്പോൾ അത് ” വി മൈൻഡ് ദി ഗ്യാപ് ” എന്ന പേരിലാണ് അറിയപ്പെടുന്നത്. തൊഴിൽരഹിതരും, പിന്നാക്കം നിൽക്കുന്നവരുമായ യുവാക്കൾക്ക് വൻ ശമ്പളത്തോട് കൂടിയ ട്രെയിനിങ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ കമ്പനി സ്ഥാപിച്ചത്.

ജോസിയുടെ മരണം അതീവദുഃഖമേറിയതാണെന്നും, കുടുംബത്തോടൊപ്പം പ്രാർത്ഥനയും സഹായങ്ങളും ഉണ്ടാകുമെന്നും കമ്പനി വക്താവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമൂഹത്തിന് നാനാഭാഗങ്ങളിൽ നിന്നുള്ള പിന്തുണ ജോസിയുടെ കുടുംബത്തിന് ലഭിക്കുന്നുണ്ട്.