ലണ്ടന്‍: നാടുകടത്താന്‍ വിധിക്കപ്പെട്ട വിദേശ കുറ്റവാളി രാജ്യത്ത് തുടരണമെന്ന് ജഡ്ജി. 29കാരനായ ടര്‍ക്കിഷ് പൗരനായ ടോള്‍ഗ ബിന്‍ഗ്യാഗ രാജ്യത്ത് തുടരേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാണിച്ചത്. ഏതാണ്ട് 9 വയസ് പ്രായമുള്ളപ്പോഴാണ് ടോള്‍ഗ കുടുംബത്തോടപ്പം യു.കെയിലെത്തുന്നത്. വളരെക്കാലം യു.കെയില്‍ ജീവിച്ചതിന് ശേഷം ഇയാളുടെ കുടുംബത്തിന് പൗരത്വം ലഭിച്ചു. എന്നാല്‍ ടോള്‍ഗയ്ക്ക് മാത്രം പൗരത്വം ലഭിച്ചില്ല. ഇയാള്‍ പൗരത്വത്തിന് വേണ്ടി ശ്രമിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിനിടയ്ക്ക് നിരവധി കുറ്റകൃത്യങ്ങളില്‍ ടോള്‍ഗ പങ്കാളിയായി. വീട്ടുകള്‍ കുത്തിപ്പൊളിച്ച് മോഷണം നടത്തുക, പിടിച്ചുപറി, അടിപിടി തുടങ്ങിയ കേസുകളിലെല്ലാം ഇയാള്‍ പിടിക്കപ്പെടുകയും ചെയ്തു.

201ലാണ് ഇയാളുടെ കുടുംബത്തിന് പൗരത്വം ലഭിക്കുന്നത്. വിവിധ കേസുകളിലായി തുടര്‍ച്ചായായി പിടിക്കപ്പെട്ടതോടെ ഇയാളെ നാടുകടത്താന്‍ 2014ല്‍ ഹോം ഓഫീസ് തീരുമാനിച്ചിരുന്നു. എന്നാല്‍ ചില നിയമകുരുക്കുകളില്‍പ്പെട്ട് അന്ന് സാധിച്ചില്ല. പല കേസുകളിലും അപ്പീല്‍ നിലനില്‍ക്കുന്നതിനാലാണ് അന്ന് ഇയാളെ നാടുകടത്താന്‍ കഴിയാഞ്ഞത്. 2016ല്‍ പുറത്തുവന്ന ഒരു വിധിയില്‍ രാജ്യത്ത് വളര്‍ന്നുവന്ന ക്രിമിനലാണ് ഇയാളെന്നും യു.കെയില്‍ തന്നെ തുടരട്ടെയെന്നും വ്യക്തമാക്കുന്നുണ്ട്. വിധി പ്രസ്താവിക്കവെ ജഡ്ജി ഇവാന്‍ റൂത്ത് നടത്തിയ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമായിരുന്നു. ലണ്ടനില്‍ നിരവധി യുവാക്കളെ കുറ്റവാളികളാക്കി മാറ്റുന്ന തരത്തിലുള്ള ഗ്യാംഗ് സംസ്‌കാരം വളര്‍ന്നു വരുന്നുണ്ട്. യുവാക്കളുടെ ഭാവിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള കാര്യമാണെതെന്നും ഇവാന്‍ റൂത്ത് ചൂണ്ടിക്കാണിച്ചിരുന്നു.

പ്രതിയുടെ പൂര്‍വ്വകാല ചരിത്രം പരിശോധിക്കുമ്പോള്‍ നോര്‍ത്ത് ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന ‘ഗെറ്റ് മണി ഗ്യാംഗ്’ എന്ന ഗ്രൂപ്പുമായി ചേര്‍ന്ന് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി വ്യക്തമായിട്ടുണ്ട്. യു.കെയില്‍ വളര്‍ന്ന ഒരു വ്യക്തിയെന്ന നിലയില്‍ പ്രതിയുടെ സാമൂഹികവും സാംസ്‌കാരികവുമായി വളര്‍ച്ചയില്‍ രാജ്യത്തെ ഗ്യാംഗ് സംസ്‌കാരം നിര്‍ണായക സ്വാധീനം ചെലുത്തിയതായി വ്യക്തമാവുന്നുണ്ട്. ഇത് തന്നെയാണ് ഇയാളുടെ സാമൂഹിക ഇടപെടലിന് രാജ്യവുമായുള്ള പങ്കെന്ന് ജഡ്ജ് റൂത്ത് ചൂണ്ടിക്കുന്നു. നിലവില്‍ ടോള്‍ഗ നല്‍കിയ അപ്പീല്‍ കോടതി പരിഗണിച്ചുവരികയാണ്. ഇയാളെ ഇതുവരെ നാടുകടത്തിയിട്ടില്ലെന്ന് ഹോം ഓഫീസും വ്യക്തമാക്കിയിട്ടുണ്ട്.