കോട്ടയം: സബ്സിഡിയോടുകൂടിയുള്ള സ്വർണപ്പണയ കാർഷിക വായ്പ എടുത്തവർക്ക് ജൂൺ 30 നിർണായകം. അന്നാണ് അത്തരം വായ്പ തിരിച്ചടച്ച് സ്വർണം തിരിച്ചെടുക്കാനുള്ള അവസരം. പണയം എടുത്തില്ലെങ്കിൽ നാല് ശതമാനം പലിശ എന്ന ആനുകൂല്യം കിട്ടില്ല. വായ്പ കൂടിയ പലിശനിരക്കിലേക്ക് പോകും. സർക്കാർ നിശ്ചയിച്ച താഴെ പറയുന്ന മൂന്നിനം കാർഷികവായ്പകളിലേക്ക് പോയവർക്ക് ജൂൺ 30-ന്റെ മാനദണ്ഡം ബാധകമല്ല.

നിലവിൽ കാർഷിക വായ്പകൾ മൂന്ന് തരമാണ്. അത് ഇങ്ങനെ:

• 1.60 ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പ കിട്ടാൻ കെ.സി.സി. മാത്രം മതിയാകും. ഈ വായ്പയ്ക്ക് നാല് ശതമാനം പലിശയേയുള്ളൂ.

• 1.60 ലക്ഷത്തിനു മുകളിൽ മൂന്ന് ലക്ഷം വരെ വായ്പ കിട്ടാൻ സ്വർണം പണയം വെക്കുകയും കരമടച്ച രസീത് കാണിക്കുകയും വേണം. ഇതിന് കെ.സി.സി. നിർബന്ധമല്ല. നാല് ശതമാനം പലിശ.

• മൂന്ന് ലക്ഷത്തിനു മുകളിൽ 25 ലക്ഷം വരെ ഏഴ് ശതമാനം പലിശനിരക്കിൽ വായ്പ. സ്വർണം പണയം വെക്കുകയും കരമടച്ച രസീത് കൊടുക്കുകയും വേണം.

മുമ്പ് സ്വർണവും സ്വന്തമായി ഭൂമിയും ഉള്ളവർക്ക് കരമടച്ച രസീത് ഹാജരാക്കി പണയസ്വർണവും നൽകി വായ്പയെടുക്കാമായിരുന്നു. 2019 ഒക്ടോബർ ഒന്ന് മുതൽ ഈ രീതി മാറ്റാൻ റിസർവ് ബാങ്ക് നിർദേശിച്ചു. എല്ലാ സ്വർണപ്പണയവായ്പകളും പൂർണമായും കൃഷിക്ക് മാത്രമാക്കി.

കെ.സി.സി. നിർബന്ധമാക്കി. 1.60 ലക്ഷം രൂപ വരെ ഈടില്ലാതെ നൽകാനുള്ള തീരുമാനമായിരുന്നു പ്രധാനം. കെ.സി.സി. മാത്രം ഇതിന് മതിയാകും. ചെറുകിട കൃഷിക്കാർക്ക് പണമില്ലാത്തതുമൂലം പണികൾ മുടങ്ങാതിരിക്കാനായിരുന്നു ഇത്. ഇതിൽ കൂടിയ തുക വേണ്ടവർക്ക് സ്വർണം ഈടോടെ രണ്ടു തരം വായ്പകളും നൽകാൻ നിർദേശിച്ചു.

ഈ മൂന്നിനം വായ്പയും നിലവിൽ വന്ന സ്ഥിതിക്ക് ഇതിനു മുമ്പ് പരമ്പരാഗത രീതിയിൽ സ്വർണപ്പണയവായ്പയെടുത്തവരുടെ ഇടപാട് ക്രമവൽക്കരിക്കുക എന്നതാണ് റിസർവ് ബാങ്ക് ഉദ്ദേശിക്കുന്നത്. പരമ്പരാഗത സ്വർണവായ്പകൾ അടച്ച് അവസാനിപ്പിക്കുന്നവർക്ക് പണത്തിന്റെ ആവശ്യം അനുസരിച്ച് മേൽപ്പറഞ്ഞ മൂന്നിലൊരുരീതിയിലുള്ള വായ്പ തിരഞ്ഞെടുക്കാം.