തനിക്ക് മാനസിക രോഗമുണ്ടെന്ന് വിധിക്കാൻ സുപ്രീം കോടതിക്ക് അധികാരമില്ലെന്ന് ജസ്റ്റിസ് കര്‍ണ്ണന്‍? ഒരു പരിശോധനയ്ക്കും തയാറല്ല; തനിക്കെതിരെ ഉത്തരവ് നടപ്പാക്കാൻ ശ്രമിച്ചാൽ ഡിജിപിക്കെതിരെ നടപടിയെടുക്കാൻ മറ്റൊരു ഉത്തരവിറക്കേണ്ടിവരുമെന്നും ജസ്റ്റിസ് കർണൻ
2 May, 2017, 9:03 am by News Desk 1

ന്യൂഡൽഹി: തനിക്കെതിരായ സുപ്രീംകോടതി ഉത്തരവ് തള്ളി ജസ്റ്റിസ് സി.എസ് കർണൻ. കോടതിയലക്ഷ്യ നടപടിയുടെ ഭാഗമായി വൈദ്യപരിശോധന നടത്താൻ ഉത്തരവിട്ട സുപ്രീംകോടതി വിധിക്കെതിരെയാണ് ജസ്റ്റിസ് കർണൻ രംഗത്തെത്തിയിരിക്കുന്നത്. താൻ യാതൊരു പരിശോധനയ്ക്കും തയ്യാറല്ലെന്നും സുപ്രിം കോടതിക്ക് അങ്ങനെ വിധിക്കാൻ എന്തധികാരമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. തനിക്ക് മാനസിക രോഗമാണെന്നാണോ പറയുന്നത്, അങ്ങനെ തനിക്ക് രോഗമുണ്ടെന്ന് വിധിയെഴുതാൻ സുപ്രിം കോടതി ആരാണ്. തനിക്കെതിരായ കേസ് പരിഗണിച്ച ഏഴ് ജഡ്ജിമാരും അഴിമതിക്കാരാണെന്നും അദ്ദേഹം ആരോപിച്ചു.

തന്റെ സമ്മതമില്ലാതെ ഡി.ജി.പി സുപ്രിം കോടതി ഉത്തരവ് നടപ്പിലാക്കാൻ ശ്രമിച്ചാൽ അദ്ദേഹത്തിനെതിരെ താൻ നടപടിക്ക് ഉത്തരവിറക്കുമെന്നു അദ്ദേഹം വ്യക്തമാക്കി.

വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാൻ ഉത്തരവിട്ട സുപ്രീം കോടതിയിലെ ഏഴ് ജഡിജിമാരുടെ മാനസിക നില പരിശോധിക്കാൻ ജസ്റ്റിസ് കർണൻ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ജഡ്ജിമാരെ എയിംസ് മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാക്കാനായിരുന്നു ഡൽഹി ഡിജിപിയോട് ജസ്റ്റിസ് കർണൻ നിർദേശിച്ചത്.
ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാർ തലവനായ സുപ്രീംകോടതിയുടെ ഏഴംഗ ബെഞ്ചാണ് ജസ്റ്റിസ് കർണനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാൻ ഉത്തരവിട്ടത്. കൊൽക്കത്തയിലെ സർക്കാർ ഡോക്ടർമാരുടെ സംഘം ജസ്റ്റിസ് കർണനെ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണയിരുന്നു ഉത്തരവ്. മെയ് നാലിന് പരിശോധന നടത്തി എട്ടിന് റിപ്പോർട്ട് സമർപ്പിക്കണമെന്നും ജസ്റ്റിസ് കർണന്റെ ഉത്തരവുകൾ നടപ്പിലാക്കരുതെന്നും കോടതി ഉത്തരവിട്ടിരുന്നു.

ജഡ്ജിമാർക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ജസ്റ്റിസ് കർണൻ സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ നടപടികൾ നേരിടുകയാണ്. സുപ്രീംകോടതിയുടെ കോടതിയലക്ഷ്യ നടപടിയെ തുടർന്ന് കേസ് പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് ഉൾപ്പെടെ ഏഴു സുപീംകോടതി ജഡ്ജിമാർക്ക് വിദേശയാത്രക്ക് വിലക്കേർപ്പെടുത്തി ജസ്റ്റിസ് കർണൻ ഉത്തരവിട്ടിരുന്നു.

പിന്നീട് മറ്റൊരു ഉത്തരവിൽ ഇവർക്ക് വിമാനയാത്രാ വിലക്ക് ഏർപ്പെടുത്താനും ജസ്റ്റിസ് കർണർ ഉത്തരവിട്ടിരുന്നു. തന്റെ വസതിയിൽ നിന്നുതന്നെയാണ് കർണൻ ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നത്. മെയ് ഒന്നിന് മുമ്പ് സുപ്രീംകോടതി ജഡ്ജിമാർ തന്റെ വസതിയിൽ ഹാജരാകണമെന്നും ജസ്റ്റിസ് കർണന്റെ ഉത്തരവുണ്ടായിരുന്നു. അതേസമയം നവമാധ്യമങ്ങളിലടക്കം ജസ്റ്റിസ് കർണനെ അനുകൂലിച്ച് നിയമ രംഗത്തുള്ളവരടക്കം നിരവധി പേർ രംഗത്തെത്തുന്നുണ്ട്.

ജസ്റ്റിസ് കർണന്റെ സമ്മതമില്ലാതെ വൈദ്യപരിശോധന നടത്താൻ സാധിക്കില്ലെന്ന് 2017ലെ മെന്റൽ ഹെൽത്ത് കെയർ ആക്ടിൽ വ്യക്തമാക്കുന്നതായി മുതിർന്ന സുപ്രിം കോടതി അഭിഭാഷക ഇന്ദിര ജയ്സിങ് ട്വീറ്റ് ചെയ്തു. ശാരീരികമോ മാനസികമോ ആയ പരിമിതി ചൂണ്ടിക്കാട്ടി ഒരു ജഡ്ജിയെ സസ്പെൻഡ് ചെയ്യാൻ സുപ്രീ കോടതിക്ക് അധികാരമില്ലെന്നും അവർ ട്വിറ്ററിൽ കുറിച്ചു.

വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ് . വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, മലയാളം യുകെ യുടേത് അല്ല .

Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED NEWS

RECENT POSTS
Copyright © . All rights reserved