താജ്മഹലും കണ്ടില്ല, ഡൽഹിയിലും പോയില്ല ബോളിവുഡ് താരങ്ങൾക്കൊപ്പം പാർട്ടിയിലും പങ്കെടുത്തില്ല. മുംബൈയിലെ സംഗീത പരിപാടി കഴിഞ്ഞ ജസ്റ്റിൻ ബീബർ രണ്ടു ദിവസത്തെ ഇന്ത്യാ സന്ദർശനം റദ്ദ് ചെയ്ത് പാതിരാത്രി തന്നെ അമേരിക്കയിലേക്കു പറന്നു. പരിപാടിയ്ക്കു സമ്മിശ്ര പ്രതികരണം നേരിടേണ്ടി വന്നതും ലിപ് സിങ്കിങ് വിവാദം ഉയർന്നതുമല്ല ഈ വേഗപ്പറക്കലിനു കാരണമെന്നാണു റിപ്പോർട്ട്. ഗായകന് ചൂട് സഹിക്കാൻ വയ്യത്രേ. ഷര്‍ട്ട് ഊരി കയ്യിൽ പിടിച്ചായിരുന്നു താരം വണ്ടിയില്‌ കയറിയത്. ഒരു ദേശീയ മാധ്യമമാണ് ഈ വാർത്ത പുറത്തുവിട്ടത്. താരത്തോട് അടുത്ത വൃത്തങ്ങളാണു ഇക്കാര്യം സൂചിപ്പിച്ചത്.

സംഗീത പരിപാടിയ്ക്കിടയിലും ചൂട് വില്ലനായി എന്ന് ബീബർ വെളിപ്പെടുത്തിയത്രേ. ഗിത്താർ വായനയിൽ പലയിടത്തും ശ്രുതി പിഴച്ചത് ഇതുകൊണ്ടായിരുന്നു. കയ്യിൽ എപ്പോഴും ബീബര്‍ ഒരു നീല ടവ്വൽ കയ്യിൽ കരുതിയിരുന്നു. വിയർപ്പു തുടയ്ക്കാനേ ബീബറിനു സമയമുണ്ടായിരുന്നുള്ളൂ,

ഇന്ത്യയിൽ പറന്നിറങ്ങിയ ആദ്യ പകൽ‌ മുംബൈയിലെ തെരുവോരങ്ങളിലെ കുട്ടികളെ കാണാനും പ്രാദേശികരോടൊത്ത് ഫുട്ബോൾ കളിക്കാനും താരം സമയം കണ്ടെത്തിയിരുന്നു.

മുംബൈയിലെ മുൻ‌നിര ഹോട്ടലിലെ മൂന്നു നിലകളാണ് സൗന്ദര്യവൽക്കരണം നടത്തി ബീബറിനു വീടിനു സമാനമായി പരിപാടിയുടെ സംഘാടകർ നൽകിയത്. സഞ്ചരിക്കാൻ ‍‌റോൾസ് റോയ്സ് കാറും താരത്തിനൊപ്പമുള്ളവർക്ക് 10 ആഡംബര സെഡാനുകളുമായിരുന്നു താരം ആവശ്യപ്പെട്ടത്. താരത്തിനെ വിമാനത്താവളത്തിൽ നിന്ന് കിലോമീറ്ററുകൾ മാത്രം അകലെയുള്ള ഹോട്ടലിൽ എത്തിച്ചത് രണ്ടു കോടിയുടെ പുതിയ വാഹനം വാങ്ങിക്കൊണ്ടായിരുന്നു.

വിവാദങ്ങളുടെ തോഴനാണ് പാട്ടുകാരൻ ജസ്റ്റിൻ ബീബർ. സംഗീതപരിപാടികളുടെ ഭാഗമായുള്ള ലോകപര്യടനത്തിലാണ് ഇപ്പോൾ ബീബർ. കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന താരത്തിന്റെ ഇന്ത്യയിലെ ആദ്യ പരിപാടി വിവാദമായിക്കഴിഞ്ഞിരിക്കുകയാണ്.

ലോസ് ആഞ്ചലസിൽ സ്വന്തമായി ഒരു മണിമാളികയുണ്ടെങ്കിലും, യാത്രകൾക്കുശേഷം റിലാക്സ് ചെയ്യാൻ താരം ഇപ്പോൾ എത്തുന്നത് ലണ്ടനിലെ ഒരു വാടകവീട്ടിലേക്കാണ്. ലണ്ടനിലെ കണ്ണായ സ്ഥലത്തുള്ള പഴയകാല കൊളോണിയൽ ബംഗ്ലാവിലൊന്നാണ് ഇത്. 24,000 ചതുരശ്രയടിയാണ് വിസ്തീർണം. 12 തരം വിശേഷമായ ഇറ്റാലിയൻ മാർബിളുകൾ കൊണ്ടാണ് ബംഗ്ലാവിന്റെ നിലവും ചുവരുകളും അലങ്കരിച്ചിരിക്കുന്നത്.

bieber-rent-house-london.jpg.image.784.411

സംഗീതപരിപാടികൾ കൂടുതലും ലണ്ടനിലായതാണ് വാടകവീട് എടുക്കാൻ ബീബറിനെ പ്രേരിപ്പിച്ചതത്രെ. ബീബറിന് സംഗീത പരിപാടികൾ പരിശീലിക്കുന്നതിനായി വിശാലമായ ഹാളും ആധുനിക സജീകരണങ്ങളുള്ള മുറികളും ഇതിനകത്ത് പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്. ഇൻഡോർ സ്വിമ്മിങ് പൂൾ, സിനിമ തിയറ്റർ, സ്പാ തുടങ്ങി ആഡംബരസൗകര്യങ്ങളെല്ലാം ഈ വാടകവീട്ടിൽ ഒരുക്കിയിരിക്കുന്നു.

1910 ൽ നിർമിച്ച ഈ ബംഗ്ളാവ് പിന്നീട് ലണ്ടനിലെ റിയൽ എസ്റ്റേറ്റ് വ്യാപാരികൾ വാങ്ങി പുതുക്കിപ്പണിതെടുക്കുകയായിരുന്നു.

വിശാലമായ ഉദ്യാനവും പുറത്തുണ്ട്.10,8000 പൗണ്ടാണ് ഒരു മാസത്തെ വാടക.