21 പാട്ടുകളില്‍ നാലെണ്ണം മാത്രം യഥാര്‍ഥത്തില്‍ പാടുകയും ബാക്കിയുള്ളവ ചുണ്ടനക്കി കബളിപ്പിക്കുകയും ചെയ്ത ജസ്റ്റിന്‍ ബീബറിനെതിരെ ആരാധകരുടെ വ്യാപക പ്രതിഷേധം. ലോകപ്രശസ്ത കനേഡിയന്‍ പാട്ടുകാരന്‍ പാട്ടിനനുസരിച്ച് ചുണ്ടനക്കി ഇന്ത്യന്‍ ആരാധകരെ കബളിപ്പിച്ചെന്ന ആരോപണവുമായാണ് മുംബൈയിലെ സംഗീതപരിപാടി കാണാന്‍ 15,000 മുതല്‍ 75,000 വരെ മുടക്കി ടിക്കെറ്റടുത്ത ആരാധകര്‍ രംഗത്തെത്തിയത്. മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്‌റ്റേഡിയത്തില്‍ ബുധനാഴ്ച നടന്ന സംഗീതനിശയില്‍ 21 പാട്ടുകളില്‍ നാലെണ്ണം മാത്രമാണു ബീബര്‍ യഥാര്‍ഥത്തില്‍ പാടിയതെന്നും ബാക്കിയൊക്കെ ചുണ്ടനക്കി പ്രകടനം നടത്തുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ട്. അതേസമയം പ്രധിഷേധമുയര്‍ന്നതോടെ ഏഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ ബീബര്‍ ഇതിനോടകം രാജ്യം വിട്ടെന്നും സൂചനയുണ്ട്. കനേഡിയന്‍ ഗായകന്റെ പ്രഥമ ഇന്ത്യന്‍ പരിപാടിയില്‍ ആരാധകരെ മുഴുവന്‍ ചുണ്ടനക്കി കബളിപ്പിക്കുകയായിരുന്നു എന്ന നിരാശയും പരുപാടി കാണാനെത്തിയവര്‍ക്കുണ്ട്.