യുക്മ സാംസ്‌കാരികവേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്റെ ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ചു. കേരളത്തിലെ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ചു ചീഫ് എഡിറ്റര്‍ റജി നന്തികാട്ട് എഴുതിയ എഡിറ്റോറിയലില്‍ മതത്തെ കൂട്ടുപിടിച്ചു നടക്കുന്ന ആക്രമണത്തെയും വിമര്‍ശിക്കുന്നു. വിജു നായരങ്ങാടി എഴുതിയ ചില ജനുസുകള്‍ ഇങ്ങനെയാണ് എന്ന ലേഖനത്തില്‍ അന്തരിച്ച കവി ഡി. വിനയചന്ദ്രനെക്കുറിച്ച് ആഴത്തില്‍ മനസിലാക്കാന്‍ വായനക്കാര്‍ക്ക് കഴിയും. ജ്വാല എഡിറ്റോറിയല്‍ അംഗം കൂടിയായ ജോര്‍ജ് അറങ്ങാശ്ശേരി എഴുതുന്ന സ്മരണകളിലേക്ക് ഒരു മടക്കയാത്ര എന്ന പംക്തിയില്‍ മലയാളത്തിന്റെ പ്രിയ കവി ഓ എന്‍ വി യുടെ സാന്നിധ്യത്തില്‍ കവിത ആലപിക്കാന്‍ കിട്ടിയ അവസരത്തെകുറിച്ച് പരാമര്‍ശിച്ചു എഴുതിയത് നല്ലൊരു വായനാനുഭവം നല്‍കുന്നു.

ഷെറിന്‍ കാതറിന്റെ ‘ജൂതന്‍’, ലിജി സെബി എഴുതിയ ‘ സ്വന്തം പിറന്നാള്‍ സമ്മാനം’, പി. സത്യവതി എഴുതിയ തെലുഗു കഥയുടെ പരിഭാഷ എസ്. ജയേഷ് എഴുതിയ ‘എന്താണെന്റെ പേര്’. സജിദില്‍ മുജീബ് എഴുതിയ ‘സുറുമകണ്ണുകള്‍’ എന്നീ കഥകള്‍ വായക്കാര്‍ക്ക് വായനയുടെ പുതിയ വാതായനം തുറന്നു നല്‍കുന്നു. യുകെയിലെ എഴുത്തുകാരന്‍ മാത്യു ഡൊമിനിക് എഴുതിയ ‘എഴുത്തിന്റെ നോവുകള്‍’ എന്ന ആക്ഷേപ ഹാസ്യ രചനയും പുതുമ നിറഞ്ഞതാണ്. പ്രമുഖ സാഹിത്യകാരി സാറ ജോസഫ് എഴുതിയ ആതി എന്ന നോവലിനെക്കുറിച്ചു രശ്മി രാധാകൃഷ്ണന്‍ എഴുതിയ ‘ആതിയുടെ കയങ്ങളില്‍’ എന്ന ലേഖനം നോവലിനെക്കുറിച്ചുള്ള ഗംഭീരമായ ഒരു പഠനം തന്നെയാണ്.

മോഹന്‍ പുത്തന്‍ചിറയുടെ ‘വികസനം ‘ ഡി. യേശുദാസ് എഴുതിയ ‘ ആഴം കുറഞ്ഞു കുറഞ്ഞു..’ ഷാഫ് മുഹമ്മദിന്റെ ‘ സാവിത്രിയുടെ അരഞ്ഞാണം’ എന്നീ കവിതകളും ജ്വാലയുടെ ഉള്ളടക്കത്തെ ധന്യമാക്കുന്നു.

ജ്വാല ഇ മാഗസിന്റെ ഫെബ്രുവരി ലക്കം വായിക്കാം