തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ കടന്നാക്രമിച്ച് കെ.മുരളീധരന്‍ എംപി. “പിണറായി വിജയന് എവിടെ നിന്ന് കിട്ടി ഇങ്ങനെയൊരു ….. ഡിജിപിയാക്കാന്‍” എന്ന് മുരളീധരന്‍ ചോദിച്ചു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെയുള്ള മാനനഷ്ടക്കേസുമായി ബന്ധപ്പെട്ടായിരുന്നു പരാമര്‍ശം. മാനത്തിന് നഷ്ടം സംഭവിച്ചാലല്ലേ മാനനഷ്ട കേസ് കൊടുക്കുക എന്നും കെ.മുരളീധരന്‍ പരിഹസിച്ചു.

“മാനത്തിന് നഷ്ടം സംഭവിച്ചാലല്ലേ മാനനഷ്ടക്കേസ് നല്‍കുക. ഈ സാധനം ഇല്ലെങ്കിലോ? മാനമില്ലാത്ത ആള്‍ക്ക് മാനനഷ്ടക്കേസ് കൊടുക്കാന്‍ സാധിക്കോ. ഞാന്‍ ആരെയും വ്യക്തിപരമായി പറയുകയില്ല. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് മുന്‍പില്‍ ബെഹ്‌റ കുനിഞ്ഞുനില്‍ക്കുന്ന നില്‍പ്പ് കണ്ടാല്‍, ഇങ്ങനെയൊരു മനുഷ്യന്‍ കുനിയോ?. പിണറായി വിജയനോട് ചോദിക്കാ, എവിടെ നിന്ന് കിട്ടി ഇങ്ങനെയൊരു മക്കുണനെ ഡിജിപിയാക്കാന്‍?. കെപിസിസി അധ്യക്ഷന് മാത്രമല്ല നമുക്കൊക്കെ ഇരിക്കട്ടെ ഒരു മാനനഷ്ടക്കേസ്.” കെ.മുരളീധരന്‍ പറഞ്ഞു.

ഡിജിപി ലോക്‌നാഥ് ബെഹ്‌റ‌യ്‌ക്കെതിരെ നടത്തിയ പരാമർശത്തിലാണ് കെപിസിസി അധ്യക്ഷനെ പ്രോസിക്യൂട്ട് ചെയ്യാൻ ആഭ്യന്തര വകുപ്പ് നേരത്തെ അനുമതി നൽകിയത്. ഇതിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നിരുന്നു. മുല്ലപ്പള്ളിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ ആഭ്യന്തര വകുപ്പും അനുമതി തേടിയ ഡിജിപിയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വായ് മൂടിക്കെട്ടുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി പറഞ്ഞു. പ്രോസിക്യൂട്ട് ചെയ്ത് കോണ്‍ഗ്രസിനെ നിശബ്ദമാക്കാം എന്നു കരുതിയാല്‍ അതു കേരളത്തില്‍ നടപ്പാകില്ല. വിമര്‍ശനങ്ങളെ ഭയക്കുന്നവരാണ് അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഡിജിപി ലോക്‌നാഥ് ബെഹ്‌റ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ പ്രവര്‍ത്തിക്കുന്നെന്ന പരാമര്‍ശത്തിലാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നൽകിയത്. പോസ്റ്റല്‍ ബാലറ്റ് ഉപയോഗിക്കുന്ന പൊലീസുകാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് ഇടത് അനുകൂല അസോസിയേഷന് നല്‍കാനാണെന്ന് ആരോപിച്ചതിനാണ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മാനനഷ്ടക്കേസ് നല്‍കാന്‍ ആഭ്യന്തര വകുപ്പ് ഡിജിപിക്കു അനുമതി നല്‍കിയത്.