തിരുവനന്തപുരം: ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ.പി ശശികലയ്ക്കെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് മറുപടി പറയവെ ദേവസ്വം ബോര്‍ഡ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ദേവസ്വം ബോര്‍ഡ് ജീവനക്കാരില്‍ 60 ശതമാനം ക്രിസ്ത്യാനികളാണെന്ന ശശികലയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട് നിയമനടപടിക്കൊരുങ്ങുന്നത്.

ദേവസ്വം ബോര്‍ഡില്‍ ജോലി ചെയ്യുന്ന 60 ശതമാനം പേര്‍ ക്രിസ്ത്യാനികളാണ് കേരളത്തിലെ ഹിന്ദുക്കള്‍ ഒരു ഗതിയുമില്ലാതെ അലയുമ്പോളാണ് ഇത്തരമൊരു അവസ്ഥയെന്നായിരുന്നു ശശികലയുടെ വര്‍ഗീയത കലര്‍ന്ന പ്രസ്താവന. ഇത്തരത്തില്‍ ഭ്രാന്തുപിടിച്ച വര്‍ഗീയ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കും.

മെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിയമസഭയില്‍ ശബരിമല സംബന്ധിച്ച ചോദ്യോത്തര വേളയ്ക്കിടെയാണ് കോടതിയെ സമീപിക്കുന്ന കാര്യം മന്ത്രി വ്യക്തമാക്കിയത്. തനിക്കെതിരെ ശശികല ഒരു കോടി രൂപവേണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ മാനനഷ്ടകേസ് സമര്‍പ്പിച്ചിട്ടുണ്ട്. താന്‍ ശശികലയുടെ വെല്ലുവിളി ഏറ്റെടുക്കുകയാണെന്നും കടകംപള്ളി സുരേന്ദ്രന്‍ സഭയെ അറിയിച്ചു.

ശബരിമല തന്ത്രിക്കെതിരെ നടപടിയെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമുണ്ടെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി കടകംപള്ളി പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ ചട്ടക്കൂടുകള്‍ക്ക് വിധേയമാണ് തന്ത്രിയെന്നും. അദ്ദേഹം ദേവസ്വം ബോര്‍ഡ് ജീവനക്കാരനാണെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ നടയടക്കല്‍ ഭീഷണി നടത്തിയ തന്ത്രിക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.