ഡോ.ജേക്കബ് ഫിലിപ്പ്– ഇദ്ദേഹമാണ് ഇന്നത്തെ ഹീറോ. ജേബ്ബക് മൊബൈലിൽ പകർത്തിയ വിഡിയോ ഇല്ലായിരുന്നുവെങ്കിൽ കല്ലട ബസിൽ അരങ്ങേറിയ ക്രൂരത കേരളം അറിയില്ലായിരുന്നു. വിഡിയോ പങ്കുവെച്ച് ജേക്കബ് ഫെയ്സ്ബുക്കിലിട്ട പോസ്റ്റിലൂടെയാണ് പുറംലോകം വിവരമറിഞ്ഞത്.

ആരോരുമറിയാതെ പോകുമായിരുന്ന ഒരു വിഷയത്തെ വീഡിയോ സഹിതം ജനങ്ങളിലെത്തിക്കുകയും കല്ലട ട്രാവൽസ് ഗുണ്ടാ പ്രവർത്തനങ്ങളെ ജനങ്ങൾക്കുമുന്നിൽ തുറന്നുകാണിക്കുകയും ചെയ്ത ജേക്കബ് ഫിലിപ്പ് ധൈര്യപൂർവ്വമുള്ള ഇടപെടലുകളാണ് കല്ലട ട്രാവൽസിൻ്റെ മനുഷ്യത്വരഹിത നിലപാടുകൾക്ക് അന്ത്യം കുറിച്ചിരിക്കുന്നത്.

തിരുവനന്തപുരത്തുനിന്നും ബംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെയാണ് വലിയ ബഹളം കേട്ട് ജേക്കബ് ഉറക്കത്തിൽ നിന്ന് ഉണർന്നത്. സുരേഷ് കല്ലട ട്രാവൽസിന്റെ ഗുണ്ടകൾ ബസിൽ കയറി യാത്രക്കാരായ യുവാക്കളെ വളഞ്ഞിട്ട് തല്ലുന്നതാണ് ആ സമയം ജേക്കബ് കണ്ടത്. ഒന്നുരണ്ട് യാത്രക്കാർ അല്ലാതെ മറ്റു യാത്രക്കാരെല്ലാം നിശബ്ദരായി ഇത് കാണുകയായിരുന്നു. ഗുണ്ടകളുടെ ആക്രമണം ഭയന്ന് ആരും യുവാക്കളെ രക്ഷിക്കാൻ മെനക്കെട്ടിരുന്നില്ല.

കൺമുന്നിൽ നടക്കുന്ന ക്രൂരത കണ്ട് വെറുതെ ഇരിക്കാൻ ജേക്കബിന് മനസ്സ് വന്നില്ല. മറ്റു യാത്രക്കാരൊക്കെ അനങ്ങാൻ പോലും ഭയന്നിരിക്കേ ഒട്ടും സമയം കളയാതെ ഗുണ്ടായിസം മുഴുവൻ ഫോണിൽ പകർത്തുകയായിരുന്നു അദ്ദേഹം. പ്രസ്തുത വീഡിയോബസ്സിൽ ഇരുന്നുകൊണ്ടുതന്നെ ജേക്കബ് ഫേസ്ബുക്കിൽ സംഭവിച്ച കാര്യങ്ങൾ ഉൾപ്പെടെ പോസ്റ്റ് ചെയ്തു.

പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടു വിളിച്ച മാധ്യമപ്രവർത്തകർക്ക് കൃത്യമായ മറുപടി അദ്ദേഹം നൽകി. ഭയം ലേശം ഇല്ലാതെ അതേ ബസിൽ തന്നെ പിന്നെയും മണിക്കൂറുകൾ യാത്ര ചെയ്ത് ബംഗളൂരുവിൽ ഇറങ്ങുകയും ചെയ്തു ജേക്കബ്.

യാത്രക്കിടയിൽ ഒട്ടനവധി തവണ ഭീഷണി കോളുകൾ ഉണ്ടായിരുന്നതായി ജേക്കബിൻ്റെ സുഹൃത്തുകൾ പറയുന്നു. ആ കോളുകൾ കലാം ഭയം ലേശമില്ലാതെ സമചിത്തതയോടെ അദ്ദേഹം മറുപടിയും നൽകി. ഭീഷണിപ്പെടുത്തുന്ന കോളുകൾ ആയിരുന്നു അതിൽ പലതും. ജീവനെടുക്കുമെന്ന ഭീഷണിവരെ അതിലുണ്ടായിരുന്നു.

മറ്റുള്ളവരെ പോലെ കൺമുന്നിൽ നടന്ന ക്രൂരത കണ്ട് വെറുതെ ഉറങ്ങിയിരുന്നെങ്കിൽ എന്നത്തെയും പോലെ ഈ ദിവസവും ജേക്കബിന് മുന്നിലൂടെ കടന്ന് പോയേനെ. എന്നാൽ മനസ്സിനുള്ളിലെ മനുഷ്യത്വം അദ്ദേഹത്തിനെ അതിന് അനുവദിച്ചില്ല. ജേക്കബിൻ്റെ കൃത്യസമയത്ത് ഇടപെടലോടെ ലോകമറിഞ്ഞത് ഏവരും പേടിച്ചിരുന്ന ഒരു ഗുണ്ടാ സംഘത്തിൻറെ വിളയാട്ടമായിരുന്നു, പിന്നാലെ അവരുടെ അവസാനവും

ജീവനക്കാര്‍ യാത്രക്കാരെ ആക്രമിച്ചെന്ന് സമ്മതിച്ച് കല്ലട ട്രാവല്‍സ്. വൈറ്റിലയില്‍ വച്ചുണ്ടായ ആക്രമണത്തില്‍ കല്ലട ട്രാവല്‍സ് ഖേദപ്രകടനം നടത്തി. യാത്രക്കാരെ ആക്രമിച്ച ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തെന്നും കല്ലട ട്രാവല്‍സ് വിശദീകരണക്കുറിപ്പില്‍ അറിയിച്ചു. അതേസമയം യാത്രക്കാര്‍ ജീവനക്കാരെ ആക്രമിച്ചെന്നും വിശദീകരണക്കുറിപ്പില്‍ വാദമുണ്ട്. ഹരിപ്പാട് വച്ച് യുവാക്കള്‍ ജീവനക്കാരനെ ആക്രമിക്കുകയും കൊച്ചി ഓഫിസിലെ ജീവനക്കാരനു നേരെ കയ്യേറ്റം നടത്തുകയും ചെയ്തു. സംഭവങ്ങളെക്കുറിച്ച് അറിഞ്ഞത് ദൃശ്യങ്ങള്‍ പ്രചരിച്ച ശേഷം മാത്രമെന്നും കല്ലട ട്രാവല്‍സ് വിശദീകരണക്കുറിപ്പില്‍ പറയുന്നു.

അതേസമയം, അന്തർസംസ്ഥാന സർവീസ് നടത്തുന്ന സുരേഷ് കല്ലട ബസ് കമ്പനിയുടെ രണ്ട് ജീവനക്കാർ കൊച്ചിയിൽ അറസ്റ്റിൽ. യാത്രക്കാരെ ബസിൽ മർദിച്ച കേസിൽ കമ്പനിയുടമ സുരേഷ് കുമാറിനെ വിളിച്ചുവരുത്തി താക്കീതുചെയ്യാനും സംസ്ഥാന പൊലീസ് മേധാവി നിർദേശിച്ചു. കൊച്ചി മരട് പൊലീസ് ബസ് പിടിച്ചെടുത്തു. കൂടുതൽ പേർ കേസിൽ പ്രതികളാകും.