കെടാമംഗലത്ത് മൃതദേഹം കത്തിച്ചു കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. സംഭവ സ്ഥലത്തിനു സമീപത്തെ വീട്ടിലെ സ്ത്രീയെ 3 ദിവസമായി കാണാതായിട്ടുണ്ട്. മൃതദേഹം ഇവരുടേതാണെന്നു സംശയമുള്ളതായി പൊലീസ് പറഞ്ഞു. കേസെടുത്ത് അന്വേഷണം തുടങ്ങി. കുടിയാകുളങ്ങര ക്ഷേത്രത്തിനു പടിഞ്ഞാറുവശം കുറുപ്പശേരി പരേതനായ ഷൺമുഖന്റെ ഭാര്യ കാഞ്ചനവല്ലിയെ (72) യാണു 3 ദിവസമായി കാണാനില്ലാത്തത്. സമീപവാസി ഇന്നലെ വൈകിട്ടു 3 മണിയോടെ ഇവരെ തിരക്കി വീട്ടിലെത്തിയെങ്കിലും കണ്ടില്ല. അന്വേഷിച്ചു നടക്കുന്നതിനിടെയാണു പിൻവശത്തുള്ള പാടത്തിന്റെ ചിറയ്ക്കു സമീപത്തെ കുറ്റിക്കാട്ടിൽ മൃതദേഹം കണ്ടത്.

തലയോട്ടിയും തുടയുടെ ഭാഗവും മാത്രമാണു പുറത്തു കാണുന്നത്. സംഭവമറിഞ്ഞു നാട്ടുകാർ തടിച്ചുകൂടി. പൊലീസെത്തി സംഭവസ്ഥലം സീൽ ചെയ്തു. വിരലടയാള വിദഗ്ധർ ഇന്നു സ്ഥലത്തെത്തി പരിശോധന നടത്തും. മൃതദേഹം പുറത്തെടുത്തു പോസ്റ്റ്മോർട്ടം നടത്തും. ഇതിനു ശേഷമേ സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താനാകൂ എന്നു പൊലീസ് പറഞ്ഞു. കാഞ്ചനവല്ലി ഏറെനാളായി കെടാമംഗലത്താണു താമസം. 2 മക്കളുണ്ട്. മണിയൻ എന്ന മകൻ കുഞ്ഞിത്തൈയിലാണു താമസം. രണ്ടാമത്തെ മകനായ സുരേഷ് ഇടയ്ക്കിടെ വീട്ടിൽ വരാറുണ്ട്. സംഭവുമായി ബന്ധപ്പെട്ട് സുരേഷിനെ രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്യുകയാണ്.