ന്യൂസ് ഡെസ്ക്

കണ്ണൂരിലെ അന്താരാഷ്ട്ര വിമാനത്താവളമെന്ന സ്വപ്ന പദ്ധതി സാക്ഷാൽക്കരിക്കപ്പെടുന്നു. രാജ്യാന്തര വിമാനത്താവത്തിനു വ്യോമയാന മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിക്കുന്നതിനു മുന്നോടിയായ വലിയ യാത്രാ വിമാനം ഉപയോഗിച്ചുള്ള ലാൻഡിംഗ് ട്രയൽ ഇന്ന് നടത്തി. എയർ ഇന്ത്യ ബോയിംഗ് വിമാനമാണ് കണ്ണൂരിൽ ഇറങ്ങിയത്. 189 സീറ്റുള്ള ബോയിംഗ് 738-800 വിമാനമാണ് പരീക്ഷണാർത്ഥം റൺവേയിൽ പറന്നിറങ്ങിയത്.

തിരുവനന്തപുരത്തു നിന്ന് ഇന്ന് രാവിലെ ഒൻപതിന് പുറപ്പെട്ട വിമാനമാണ് കണ്ണൂർ വിമാനത്താവളത്തിൽ എത്തിയത്. വാട്ടർ സല്യൂട്ട് നല്കി ആദ്യ യാത്രാ വിമാനത്തെ സ്വീകരിച്ചു. ആറു തവണ താഴ്ന്നു പറന്ന് പരിശോധന നടത്തിയതിനു ശേഷമാണ് ലാൻഡിംഗ് നടത്തിയത്. ഇൻസ്ട്രുമെന്റേഷൻ ലാൻഡിംഗ് സിസ്റ്റം ഉപയോഗിച്ചുള്ള ലാൻഡിഗ് റൺവേകളിൽ മൂന്നു തവണ വീതമാണ് നടത്തുന്നത്. കണ്ണൂർ വിമാനത്താവളം പ്രവർത്തന ക്ഷമമാകുന്നതോടെ മലബാർ മേഖലയിലുള്ള പ്രവാസി മലയാളികൾക്ക് ആകാശയാത്രയ്ക്ക് ദൂരസ്ഥലങ്ങളിലെ എയർപോർട്ടുകളെ ആശ്രയിക്കുന്നത് ഒഴിവാക്കാൻ കഴിയും.