കണ്ണൂരിൽ ഒന്നര വയസ്സുകാരൻ വിയാനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ശരണ്യയുടെ കാമുകൻ ചോദ്യം ചെയ്യലിനു പൊലീസിനു മുൻപിൽ ഹാജരായില്ല. സ്ഥലത്തില്ല എന്നാണ് ഇയാൾ മറുപടി നൽകിയിരിക്കുന്നത്. വിയാന്റെ കൊലപാതകം നടക്കുന്നതിന്റെ തലേ ദിവസം രാത്രി ഇയാളെ ശരണ്യയുടെ വീടിനടുത്ത് ദുരൂഹ സാഹചര്യത്തിൽ കണ്ടിരുന്നു എന്ന നാട്ടുകാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.

വലിയന്നൂർ സ്വദേശിയായ ഇയാളോട് നാളെ ചോദ്യം ചെയ്യലിനു ഹാജരാകാൻ സിറ്റി പൊലീസ് വീണ്ടും നോട്ടിസ് നൽകിയിട്ടുണ്ട്. കുഞ്ഞിനെ കൊലപ്പെടുത്താൻ ശരണ്യയെ കാമുകൻ പ്രേരിപ്പിച്ചിരുന്നോ എന്ന കാര്യം വിശദമായി അന്വേഷിക്കുന്നതിനായി ഇവരുടെ കൂടുതൽ മൊബൈൽ സംഭാഷണങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.