കണ്ണൂർ∙ ഒന്നര വയസ്സുകാരനായ മകനെ കൊന്ന കേസിലെ പ്രതി തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ(22)യ്ക്കു ജയിലിൽ പ്രത്യേക സുരക്ഷയൊരുക്കും. പ്രതിയുടെ മാനസികാവസ്ഥ പരിഗണിച്ചാണു തീരുമാനം.കണ്ണൂർ വനിതാ ജയിലിൽ റിമാൻഡ് തടവുകാർ കഴിയുന്ന ഡോർമറ്ററിയിലാണു ശരണ്യയെ പാർപ്പിച്ചിരിക്കുന്നത്. പകലും രാത്രിയും ശരണ്യയെ നിരീക്ഷിക്കാൻ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഒരു വാർഡനു ചുമതല നൽകി.

ജയിൽ ജീവനക്കാരുമായി ശരണ്യ സഹകരിക്കുന്നുണ്ടെങ്കിലും മാനസിക നില മെച്ചപ്പെടുത്തുന്നതിനുള്ള കൗൺസലിങ്‌ നൽകും. സ്വന്തം മകളെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി പിണറായി വണ്ണത്താൻകണ്ടി സൗമ്യയുടെ അനുഭവമാണു ശരണ്യയുടെ കാര്യത്തിൽ കൂടുതൽ ജാഗ്രതയ്ക്കു കാരണം. ഇതേ ജയിലിൽ കഴിഞ്ഞിരുന്ന സൗമ്യ 2018 ഓഗസ്റ്റ് 24ന് ജയിൽ വളപ്പിലെ കശുമാവ് കൊമ്പിൽ തൂങ്ങിമരിച്ചിരുന്നു. സുരക്ഷാ വീഴ്ചയാണ് ഇതിനു കാരണമായി കണ്ടെത്തിയത്. തുടർന്ന് 5 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.