യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും അറസ്റ്റിലായി. മംഗളൂരു ഗഞ്ചിമഠിലെ മുഹമ്മദ് സമീറിന്റെ(35) ഭാര്യ ഫിർദോസ്(28), ഇവരുടെ കാമുകൻ ആസിഫ്(34) എന്നിവരെയാണ് കർണാടക–തമിഴ്നാട് അതിർത്തിയിൽ ഹൊസൂർ ബസ് സ്റ്റാൻഡ് പരിസരത്ത് തമിഴ്നാട് ദേവദനപ്പട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 15നാണ് ഇരുവരും ചേർന്നു സമീറിനെ കൊലപ്പെടുത്തി തമിഴ്നാട്ടിലെ മധുരയ്ക്കു സമീപം ഉപേക്ഷിച്ചത്. സമീറിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ മധുരയ്ക്കു സമീപം ഉള്ളതായി വ്യക്തമായി. തുടർന്ന് ഇവിടെ കണ്ടെത്തിയ അജ്ഞാത ജഡങ്ങൾ പരിശോധിച്ചാണു സമീറിനെ തിരിച്ചറിഞ്ഞത്. കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിച്ചതായി ഇവർ പൊലീസിനു മൊഴി നൽകി. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.