ദില്ലി: ബോളിവുഡ് താരം കരിഷ്മ കപൂര്‍ പണം മോഹിച്ച് തന്നെ വിവാഹം കഴിച്ചതാണെന്നുള്ള നടന്‍ സഞ്ജയ് കപൂറിന്റെ ആരോപണങ്ങള്‍ക്കെതിരെ കരിഷ്മയുടെ പിതാവും നടനുമായ രണ്‍ദീര്‍ കപൂര്‍ രംഗത്ത്. കാലങ്ങളായി ഇരുവരും വേര്‍പിരിഞ്ഞു ജീവിക്കുകയാണ്. ഇതിനിടയിലാണ് തന്റെ മക്കളെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് സഞ്ജയ് കോടതിയെ സമീപിച്ചത്. നിയമപരമായി വേര്‍പിരിഞ്ഞിട്ടില്ലെങ്കിലും ഇരുവരും ഒരുമിച്ചല്ല താമസിച്ചിരുന്നത്. ഒരു മകനും മകളുമാണ് ഇവര്‍ക്കുള്ളത്.
കിയാന്‍ എന്ന മകനെ തനിക്ക് വിട്ടുതരണമെന്നായിരുന്നു സഞ്ജയ് ആവശ്യപ്പെട്ടത്. മക്കളെ ഒന്നു കാണാന്‍ പോലും സമ്മതിക്കാതെ വന്നപ്പോഴാണ് സഞ്ജയ് വീണ്ടും കോടതിയില്‍ സമീപിച്ചത്. വിവാഹമോചനം ആവശ്യപ്പെട്ടാണ് സഞ്ജയ് ബാന്ദ്ര കുടുംബ കോടതിയിലെത്തിയത്. ആര്‍ഭാടം നിറഞ്ഞ ജീവിതമായിരുന്നു കരിഷ്മയുടേതെന്നും അതിന് വേണ്ടിയാണ് തന്നെ ഉപയോഗിച്ചതെന്നും സഞ്ജയ് നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍, തന്റെ മകളെ സഞ്ജയ് വഞ്ചിക്കുകയായിരുന്നുവെന്നാണ് കരിഷ്മയുടെ പിതാവ് രണ്‍ദീര്‍ കപൂര്‍ പറഞ്ഞത്. മറ്റൊരു സ്ത്രീക്കൊപ്പമാണ് അയാള്‍ താമസിക്കുന്നത്. സഞ്ജയ്യുടെ ചരിത്രം ദില്ലി നഗരത്തിന് അറിയാമെന്നും രണ്‍ദീര്‍ കപൂര്‍ പ്രതികരിച്ചു.

karisma-sanjay-759

കപൂര്‍ കുടുംബത്തിന് മറ്റൊരാളുടെ പണം വാങ്ങിച്ച് ജീവിക്കേണ്ട ഗതികേട് ഇതുവരെ ഉണ്ടായിട്ടില്ലെന്നും രണ്‍ദീര്‍ കപൂര്‍ വ്യക്തമാക്കുന്നു. പണത്തിന്റെയും കഴിവിന്റെയും കാര്യത്തില്‍ തന്റെ കുടുംബം അനുഗ്രഹീതമാണ്. പണം മോഹിച്ചാണ് കരിഷ്മ തന്നെ വിവാഹം ചെയ്തതെന്നാണ് സഞ്ജയ് പറയുന്നത്. ആര്‍ഭാടം നിറഞ്ഞ ജീവിതത്തിനുവേണ്ടിയാണ് തന്നെ ഉപയോഗിച്ചതെന്നും സഞ്ജയ് ആരോപിച്ചിരുന്നു.

സഞ്ജയ് കപൂറിന്റെ വഴിവിട്ട ജീവിതമാണ് ഞങ്ങള്‍ വേര്‍പിരിഞ്ഞ് താമസിക്കാന്‍ കാരണമാക്കിയതെന്നായിരുന്നു കരിഷ്മ ഇതിനോട് പ്രതികരിച്ചത്. കരിഷ്മ സഞ്ജയ് കപൂറിനെ വിവാഹം കഴിക്കുന്നതില്‍ തനിക്കോ കുടുംബത്തിനോ താല്‍പര്യമില്ലായിരുന്നു. മകളുടെ ഇഷ്ടത്തിനനുസരിച്ച് നില്‍ക്കുകയായിരുന്നുവെന്നും പിതാവ് പറയുന്നു.