ചെന്നൈ:  തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം. കരുണാനിധി (94) അന്തരിച്ചു. ചെന്നൈ കാവേരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ 10 ദിവസങ്ങളായി കരുണാനിധി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാകുകകയായിരുന്നു.  മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും അവയവങ്ങള്‍ തകരാറിലാണെന്നും വൈകിട്ട് 4.30 ന് ഇറങ്ങിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു.

തുടര്‍ന്ന് വൈകിട്ട്  6.10നാണ് അന്ത്യം സംഭവിച്ചത്. കരുണാധിയുടെ മരണത്തെതുടര്‍ന്ന് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ചെന്നൈയിലും തമിഴ്‌നാട്ടിലെ വിവിധ നഗരങ്ങളിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും വീണ്ടും വഷളാകുകയായിരുന്നു.

സിനിമയും രാഷ്ട്രീയവും അതിര്‍വരമ്പുകളില്ലാത്ത തമിഴകത്ത് നാഗപ്പട്ടണത്തെ തിരുക്കുവല്ലെയ് ഗ്രാമത്തില്‍ മുത്തുവേലുവിന്റെയും അഞ്ചുഗത്തിന്റെയും മകനായി 1924 ജൂണ്‍ 23 ന് ആണ് മുത്തുവേല്‍ കരുണാധിനി ജനിക്കുന്നത്. ദക്ഷിണാമൂര്‍ത്തിയെന്നായിരുന്നു മാതാപിതാക്കള്‍ കരുണാനിധിയ്ക്ക് ഇട്ട പേര്.  വളരെ ചെറിയ പ്രായത്തില്‍ തന്നെ നാടകത്തിലും സിനിമയിലും താത്പര്യം പ്രകടിപ്പിച്ച കരുണാനിധി 14-ാം വയസുമുതല്‍ സാമൂഹ്യ വിഷയങ്ങളില്‍ ഇടപെട്ടു തുടങ്ങി.

സിനിമയില്‍ തിരക്കഥ രചിച്ചുകൊണ്ടാണ് കരുണാനിധി തന്റെ കരിയര്‍ ആരംഭിക്കുന്നത്.  ഇരുപതാമത്തെ വയസില്‍ ജ്യൂപിറ്റര്‍ പിക്ച്ചേഴ്സിന്റെ കൂടെ തിരക്കഥാകൃത്തായി ചേര്‍ന്നു.  രാജകുമാരിയായാണ് ആദ്യസിനിമ. കണ്ണമ്മ, മണ്ണിന്‍ മൈന്തന്‍, പരാശക്തി, പുതിയ പരാശക്തി, മന്ത്രികുമാരി, പാസ പറൈവകള്‍, പൂംപുഹാര്‍ തുടങ്ങി നിരവധി സിനിമകള്‍

1957ല്‍ തന്റെ  33-ാമത്തെ വയസില്‍ കുളിത്തലൈ എന്ന സ്ഥലത്ത് നിന്നാണ് അസംബ്ലി സീറ്റിലേക്ക് കരുണാനിധി മത്സരിച്ച് തമിഴ്നാട് അസംബ്ലിയിലേക്ക് വിജയിക്കുന്നത്. 1961 ല്‍ പാര്‍ട്ടിയുടെ ട്രഷറര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. 1962 ല്‍ പ്രതിപക്ഷ ഉപനേതാവ്, 1967ല്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി,  1969-ല്‍ ഡി.എം.കെയുടെ സ്ഥാപക നേതാവായ സി.എന്‍. അണ്ണാദുരൈ അന്തരിച്ചതിനെ തുടര്‍ന്ന് കരുണാനിധി പാര്‍ട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുത്തു. മുഖ്യമന്ത്രി സ്ഥാനവും ഏറ്റെടുത്തു. 1969-71, 1971-74, 1989-91, 1996-2001, 2006-2011 എന്നീ വര്‍ഷങ്ങളിലായി അഞ്ച് തവണ തമിഴ്‌നാട്  മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ജൂലായ് 27ന് കരുണാനിധി പാര്‍ട്ടി അധ്യക്ഷനായതിന്റെ 50-ാം വാര്‍ഷികമായിരുന്നു.

കുറളോവിയം, നെഞ്ചുക്ക് നീതി, തെല്‍പാപ്പിയ ഉരൈ, സംഗ തമിഴ്, റോമാപുരി പാണ്ഡ്യന്‍, തെന്‍പാണ്ടി സിങ്കം, വെള്ളിക്കിഴമൈ, ഇനിയവൈ ഇരുപത് തുടങ്ങി നിരവധി കൃതികള്‍ കരുണാനിധി രചിച്ചിട്ടുണ്ട്. പത്മാവതി, ദയാലു അമ്മാള്‍, രാസാത്തി അമ്മാള്‍ എന്നിവരാണ് കരുണാനിധിയുടെ ഭാര്യമാര്‍. മുത്തു, അഴഗിരി, സ്റ്റാലിന്‍, തമിഴരശ്, സെല്‍വി, കനിമൊഴി എന്നിവരാണ് മക്കള്‍.