കരുവാറ്റ വഴിയമ്പത്തുണ്ടായ അപകടത്തിലെ സഹോദരിമാരുടെ മരണം നാടിനെയാകെ കണ്ണീരിലാഴ്ത്തി. കരുവാറ്റ വഴിയമ്പം പൂർണിമാ നിവാസിൽ നടരാജന്റെ മക്കളായ പൂർണിമ (23), ആർദ്ര (14) എന്നിവരുടെ അപകടമരണം നാടിനും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അഗാധമായ നടുക്കവും വേദനയുമായി.

ഭാര്യയ്ക്കു പിന്നാലെ രണ്ടു മക്കൾകൂടി നഷ്ടമായതോടെ എന്തു ചെയ്യണമെന്നറിയാതെ തീവ്ര ദു:ഖത്തിലാണു വിദേശത്തുള്ള പിതാവ് നടരാജൻ. ചേതനയറ്റ പൊന്നുമക്കളെ കാണാൻ ഇന്ന് അദ്ദേഹം നാട്ടിലെത്തും. കാൻസർ രോഗബാധമൂലം അമ്മ മരിച്ചതിനെ തുടർന്നു പൂർണിമയും ആർദ്രയും മാത്രമായിരുന്നു പൂർണിമാ നിവാസിൽ ഉണ്ടായിരുന്നത്.

നടരാജന്റെ പിതാവ് ദിവാകരനായിരുന്നു കൊച്ചുമക്കൾക്കൊപ്പം വന്നു താമസിച്ചിരുന്നത്. പൂർണിമ നഴ്സിങ് പഠനം ആരംഭിച്ചിരുന്നെങ്കിലും കുടുംബത്തിലെ സാഹചര്യംമൂലം പൂർത്തിയാക്കാനായില്ല. അമ്മ മരിക്കുകയും പിതാവ് വിദേശത്ത് ആയിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ചെറുപ്പത്തിലേ കുടുംബഭാരം തോളിലേറ്റുകയായിരുന്നു പൂർണിമ. ദുഃഖങ്ങൾ മറന്നു വളർന്ന സഹോദരിമാരെ ഒരുമിച്ചു ദുരന്തം തട്ടിയെടുത്ത വിവരം അറിഞ്ഞു ബന്ധുക്കൾക്കും നാട്ടുകാർക്കും കണ്ണീരടക്കനായില്ല.

ഇന്നലെ വൈകിട്ടു സമീപത്തുള്ള കടയിൽ ഭക്ഷണം വാങ്ങാൻ പോയി വരുമ്പോഴാണ് ഇരുവരെയും ദുരന്തം തട്ടിയെടുത്തത്. എയർപോർട്ടിലേക്കു പോകുന്ന കാറാണ് ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചത്. ദുരന്തസ്ഥലത്തു നിന്നു കോരിയെടുക്കുമ്പോൾ തന്നെ ഇരുവരുടെയും ഗുരുതരസ്ഥിതി രക്ഷാപ്രവർത്തകരുടെ കണ്ണുനിറയിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും സ്ഥിതി കൂടുതൽ ഗുരതരമായിരുന്നു.