കാസർകോട് മാനസികാസ്വാസ്ഥ്യമുള്ള ഗൃഹനാഥനെ സുഹൃത്തിന്റെ പ്രേരണയാൽ കിടപ്പുമുറിയിൽ ഭാര്യ കഴുത്തു ഞെരിച്ചു കൊന്നതാണെന്നു തെളിഞ്ഞത് ആറര വർഷത്തിനു ശേഷം. കൊലയ്ക്കു ശേഷം ചന്ദ്രഗിരിപ്പുഴയിൽ മകന്റെ സഹായത്തോടെ ഒഴുക്കിയ മൃതദേഹം കണ്ടെത്താനായിട്ടില്ല. മൊഗ്രാൽ പുത്തൂർ ബെള്ളൂർ തൗഫീഖ് മൻസിലിലെ മുഹമ്മദ് കുഞ്ഞിയെ കൊലപ്പെടുത്തിയെന്ന കേസിൽ ഭാര്യ സക്കീന(36), സുഹൃത്ത് ബോവിക്കാനം മുളിയാർ സ്വദേശി ഉമ്മർ(41) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉമ്മർ മുമ്പ് മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. പെൺവാണിഭക്കേസിലും പ്രതിയാണ്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മൃതദേഹം പുഴയിലൊഴുക്കാൻ സഹായിച്ച മകനു പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ കോടതിയിൽ ഹാജരാക്കി.

മുഹമ്മദ് കുഞ്ഞിയെ കാണാനില്ലെന്ന പരാതിയുമായി ബന്ധുവായ ഷാഫി 2012 ഓഗസ്റ്റിലാണ് കാസര്‍കോട് പൊലീസിനെ സമീപിക്കുന്നത്. അന്വേഷണം ആരംഭിച്ചിങ്കിലും കാര്യമായ പുരോഗതിയുണ്ടാക്കാന്‍ പൊലീസിനായില്ല. തുടര്‍ന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശമനുസരിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി. മുഹമ്മദ് കുഞ്ഞിയുടെ തിരോധാനത്തില്‍ തെളിവുണ്ടാക്കാന്‍ എസ്ഐടിക്കും സാധിക്കാതായതോടെ അന്വേഷണം ഡിസിആര്‍ബി ഡിവൈഎസ്പിക്ക് കൈമാറി.

എന്നാല്‍ ഒരു തുമ്പും ലഭിക്കാത്തത് മുഹമ്മദ് കുഞ്ഞിയുടെ തിരോധാനത്തിന്റെ ചുരുളഴിക്കാന്‍ തടസമായി. അഞ്ചുവര്‍ഷത്തിലധിമായി തെളിയിക്കപ്പെടാതെ കിടക്കുന്ന കേസുകള്‍ അന്വേഷിക്കാന്‍ ജില്ലാ പൊലീസ് മേധാവി ഡോ.എ.ശ്രീനിവാസ് രണ്ടുമാസം മുമ്പാണ് ഡിസിഅര്‍ബിക്ക് നിര്‍ദ്ദേശം നല്‍കിയത്. തുടര്‍ന്ന് ഡിവൈഎസ്പി ജെയ്സണ്‍ എബ്രഹാമിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ സ്വത്തും, പണവും തട്ടിയെടുക്കാന്‍ കാമുകനായ ബോവിക്കാനം സ്വദേശി ഉമ്മറിന്റെ പദ്ധതിയനുസരിച്ച് ഭാര്യ സക്കീന ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന് കണ്ടെത്തി. 2012 മാര്‍ച്ചിലാണ് കൃത്യം നടത്തിയത്. അന്ന് പത്തുവയസുള്ള മകന്റെ സഹായത്തോടെ മൃതദേഹം ചന്ദ്രഗിരിപ്പുഴയില്‍ ഏറിയുകയായിരുന്നു.

കൊല്ലപ്പെട്ട മുഹമ്മദ് കുഞ്ഞി ഇടയ്ക്കിടെ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. ഇതില്‍ സക്കീന അസ്വസ്ഥയായിരുന്നു. സ്വത്ത് തട്ടിയെടുക്കുന്നതിനായി മുഹമ്മദ് കുഞ്ഞിയെ ബന്ധുക്കളില്‍ നിന്ന് അകറ്റുകയാണ് സക്കീന ആദ്യം ചെയ്തത്. തുടര്‍ന്ന് സ്ഥലം വില്‍പനയ്ക്കിടെ പരിചയപ്പെട്ട ഉമ്മറിന്റെ നിര്‍ദ്ദേശമനുസരിച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്തി. കൊലയ്ക്കുശേഷം ഒരുദിവസം മൃതദേഹം വീട്ടില്‍ സൂക്ഷിച്ചിരുന്നു. ദുര്‍ഗന്ധം വമിച്ചു തുടങ്ങിയതോടെയാണ് മകന്റെ സഹായത്തോടെ സക്കീന മൃതദേഹം പുഴയില്‍ എറിഞ്ഞത്.പലഘട്ടത്തിലായി പൊലീസിന് നല്‍കിയ മൊഴിയിലെ വൈരുധ്യവും, താമസിച്ച സ്ഥലങ്ങളില്‍ ഭര്‍ത്താവിനെക്കുറിച്ച് പറഞ്ഞ കള്ളകഥകളും, വ്യാജവിലാസങ്ങള്‍ നല്‍കി വീടുകള്‍ മാറിമാറി താമസിച്ചതുമെല്ലാം സക്കീനയെ കുടുക്കാന്‍ കാരണമായി.

മുഹമ്മദ് കുഞ്ഞിയുടെ മരണശേഷം തനിച്ച് താമസിക്കുന്ന സക്കീനയ്ക്ക് നിരവധി പുരുഷന്മാരുമായി ബന്ധമുണ്ടെന്നുള്ള സൂചനകളും അന്വേഷണസംഘത്തിന്റെ ജോലി എളുപ്പമാക്കി.
പലവിധം ബേവിഞ്ച സ്റ്റാർ നഗറിൽ സക്കീനയും മുഹമ്മദ് കുഞ്ഞിയും രണ്ടു മക്കളുമൊത്തു വാടകയ്ക്കു താമസിക്കുമ്പോഴാണു സംഭവം. കൊലയ്ക്കു ശേഷം ഭർത്താവിനെ കുറിച്ച‌് ഒട്ടേറെ നുണകൾ പറഞ്ഞാണു സക്കീന അയൽക്കാരെയും ബന്ധുക്കളെയും കബളിപ്പിച്ചത്. തുടർന്നു പല വാടകവീടുകളിൽ മാറി താമസിച്ചു. നിർധന കുടുംബാംഗമായിരുന്നു സക്കീന. വിവാഹ സമയത്തു തന്നെ മുഹമ്മദ് കുഞ്ഞിക്ക് ചെറിയ തോതിൽ മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നു
ഇയാൾ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയും തേടിയിരുന്നു. വസ്തു ഇടപാടുകൾ നടത്താൻ ഉമ്മറാണ് ഇവരെ സഹായിച്ചിരുന്നത്. മൂന്നിടത്തെ വസ്തുവകകൾ വിറ്റുകിട്ടിയ തുക മുഹമ്മദ് കുഞ്ഞിയെ കബളിപ്പിച്ച് ഉമ്മർ തട്ടിയെടുത്തെന്നും പൊലീസ് പറഞ്ഞു. സാമ്പത്തിക ഇടപാടുകളിൽ ഉമ്മർ കാണിച്ച അമിതാവേശം പൊലീസിന് ഇയാളുടെ അടുത്തേക്കെത്താനുള്ള വഴി തുറന്നു.

കൊലപാതകം, പ്രേരണാക്കുറ്റം, തെ‌ളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണു പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. ആദ്യം കാസർകോട് എസ്ഐ അന്വേഷിച്ച കേസ് പിന്നീട് കോടതി നിർദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിച്ചു. 2014 ഏപ്രിൽ മുതൽ ജില്ല ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈെസ്പിമാർ കേസിന്റെ ചുമതലയേറ്റെടുത്തു. സക്കീനയുടെയും ഉമ്മറിന്റെയും മൊലികളിലെ വൈരുധ്യം പൊലീസ് ആദ്യം തന്നെ ശ്രദ്ധിച്ചിരുന്നു.

കേസില്‍ രണ്ടാം പ്രതിയായ ഉമ്മര്‍ പെണ്‍വാണിഭം, മോഷണം തുടങ്ങിയ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മാനസിക അസ്വാസ്ഥ്യമുള്ള മുഹമ്മദ് കുഞ്ഞിയുമായി ഉമ്മര്‍ അടുത്തത് സ്വത്ത് കൈക്കലാക്കുകയെന്ന ലക്ഷ്യത്തോടെയാണ്. മുഹമ്മദ് കുഞ്ഞിയുടെ പേരിലുണ്ടായിരുന്ന വിവിധ സ്ഥലങ്ങള്‍ വിറ്റ പണം ഉമ്മര്‍ തട്ടിയെടുക്കുകയായിരുന്നു. ഡിവൈഎസ്പിക്കൊപ്പം എസ്.ഐമാരായ‌ പി.വി.ശിവദാസന്‍, ഷെയ്ഖ് അബ്ദുള്‍ റസാഖ്, പി.വി ശശികുമാര്‍ എന്നിവരും ഈ കൊലപാതകക്കേസിലെ സസ്പെന്‍സ് പൊളിച്ച അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായ രണ്ടു പ്രതികളെയും കോടതിയില്‍ ഹാജരാക്കി. പ്രായപൂര്‍ത്തിയാകാത്ത മൂന്നാം പ്രതിയെ ജുവനൈല്‍ കോടതിയിലാണ് ‌ഹാജരാക്കിയത്.