ജമ്മു കാഷ്മീരിലെ സൻജ്വാനിൽ സൈനിക ക്യാംപിൽ ആക്രമണം നടത്തിയ നാലാമത്തെ ഭീകരനെയും സൈന്യം വധിച്ചു. ഇതോടെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം നാലായി. രണ്ട് ഭീകരരെ ശനിയാഴ്ചയും ഒരാളെ ഇന്നു പുലർച്ചെയും സൈന്യം വധിച്ചിരുന്നു.

സ്ഥലത്ത് ഇപ്പോഴും തെരച്ചിൽ തുടരുകയാണെന്നും ഏറ്റുമുട്ടലിൽ പരിക്കേറ്റ ഒൻപത് സൈനികരിൽ രണ്ടു പേരുടെ നില ഗുരുതരമാണെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.

സൻജ്വാൻ സൈനിക ക്യാന്പിലെ ഫാമിലി ക്വാർട്ടേഴ്സിലാണ് ശനിയാഴ്ച പുലർച്ചെ 4.55ന് ആക്രമണമുണ്ടായത്. ഇവിടേയ്ക്ക് അതിക്രമിച്ചു കയറിയ ഭീകരർ തുരുതുരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും ചെയ്തു. ജയ്ഷ്-ഇ-മുഹമ്മദ് ഭീകരരാണ് ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചതെന്നാണ് സൈന്യം വ്യക്തമാക്കിയത്.