ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കലും തമ്മിലുള്ള രാജകീയ വിവാഹം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. നടിയായ മേഗനെ ഹാരി വിവാഹം കഴിക്കുന്നതിനോട് രാജകുടുംബത്തിന് താല്‍പര്യമുണ്ടായിരുന്നില്ലെന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ വിദേശ മാധ്യമങ്ങളില്‍ നിറയുന്നത്. ഹാരിയെ വിവാഹത്തില്‍ നിന്നു പിന്തിരിപ്പിക്കാന്‍ വില്യമിന്റെ ഭാര്യയും ഡച്ചസ് ഓഫ് കേംബ്രിജുമായ കേറ്റ് മിഡില്‍ടണ്‍ ശ്രമിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.

ഇന്‍ റോയല്‍ അറ്റ് വാര്‍ എന്ന പുസ്തകത്തിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചിരിക്കുന്നത്. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തക ഡൈലാന്‍ ഹോവാര്‍ഡും ആന്‍ഡി ഡില്ലെറ്റും ചേര്‍ന്നാണ് പുസ്തകം രചിച്ചിരിക്കുന്നത്.

തീര്‍ത്തും വ്യത്യസ്തമായ പശ്ചാത്തലത്തില്‍ നിന്നും കരിയറില്‍ നിന്നും വരുന്ന മേഗന് രാജകുടുംബവുമായി ഒത്തുപോവാന്‍ സമയമെടുക്കുമെന്നും എടുത്തുചാടി കാര്യങ്ങള്‍ തീരുമാനിക്കരുതെന്നും കേറ്റ് ഹാരിയോട്‌ പറഞ്ഞിരുന്നുവെന്നാണ് പുസ്തകത്തില്‍ പറയുന്നത്.

മേഗനെ തന്നെയാണോ വിവാഹം കഴിക്കേണ്ടതെന്ന് വില്യമും ഹാരിയോട് ചോദിച്ചിരുന്നുവെന്നും പുസ്തകത്തില്‍ പറയുന്നു. എന്നാല്‍ മേഗന്റെ ആത്മവിശ്വാസത്തിലും ലക്ഷ്യബോധത്തിലും പ്രതിബദ്ധതയിലും പൂര്‍ണവിശ്വാസം അര്‍പ്പിച്ചിരുന്ന ഹാരി തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ഒരുവേള തനിക്ക് നഷ്ടപ്പെട്ട അമ്മയുടെ സ്ഥാനം പോലും ഹാരി മേഗനില്‍ കാണുകയായിരുന്നുവെന്നും പുസ്തകം പ്രതിപാദിക്കുന്നു.

മേഗനുമായുള്ള വിവാഹത്തോടെയാണ് രാജകുടുംബത്തില്‍ അകല്‍ച്ച വരാന്‍ തുടങ്ങിയതെന്നും ഹൊവാര്‍ഡും ടില്ലെറ്റും പറയുന്നു. ഭാര്യക്കും ഒരുവയസ്സുകാരനായ മകന്‍ ആര്‍ച്ചിക്കുമൊപ്പം ഹാരി ലോസ്ആഞ്ജിലിസിലേക്കു പോയതോടെ രാജകുടുംബവുമായി വീണ്ടും അകന്നുവെന്നും പറയുന്നു. വിവാഹത്തോട് അനുബന്ധിച്ച് ഹാരി പണം ധൂര്‍ത്തടിച്ചുവെന്നും ഇതും വില്യമിനും ഹാരിക്കുമിടയില്‍ വിള്ളല്‍ വരുത്തിയെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്.