കൊച്ചി: സിനിമയിലേക്ക് വന്ന സമയത്ത് ഒരു സിനിമ വന്നാല്‍ അത് എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ച് താന്‍ അഭിപ്രായങ്ങള്‍ ചോദിക്കാറുള്ളത് ദിലീപേട്ടനോടും, ലാലുച്ചേട്ടനോടും ഒക്കെയായിരുന്നുവെന്ന് നടി കാവ്യ മാധവന്‍. സംവിധായകന്‍ കമലിനെപ്പോലെയും ലാല്‍ജോസിനെപ്പോലെയും തന്റെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട ആളാണ് ദീലിപെന്ന് കാവ്യമാധവന്‍ തുറന്ന് പറഞ്ഞു. ഇരുപത് സിനിമകളില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ഇവര്‍ നല്‍കിയ ഉപദേശങ്ങള്‍ തന്റെ കരിയറിന് ഒരുപാട് ഗുണം ചെയ്തിട്ടുണ്ടെന്നും കാവ്യ മാധവന്‍ ഒരു മാസികയ്ക്ക് നല്‍കിയ പ്രത്യേക ഓര്‍മ്മക്കുറിപ്പുകളില്‍ വ്യക്തമാക്കി. കാവ്യ മാധവന്‍ സിനിമയില്‍ എത്തിയതിന്റെ ഇരുപത്തഞ്ചാം വര്‍ഷം പ്രമാണിച്ച് തയ്യാറാക്കിയ സ്‌പെഷ്യല്‍ ചോദ്യത്തരക്കുറിപ്പുകളിലാണ് കാവ്യ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
കാവ്യ നല്ലൊരു പയ്യനെ വിവാഹം കഴിക്കണം, സന്തോഷകരമായ കുടുംബ ജീവിതം തുടങ്ങണം സിനിമയില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കണമെന്ന സുരേഷ് ഗോപിയുടെ അഭ്യര്‍ത്ഥനയ്ക്ക് ഇനിയൊരു വിവാഹം കുട്ടികള്‍ ഇതൊക്കെ എന്റെ മനസിലില്ല എന്നല്ല, ഒറ്റപ്പെടല്‍ അനുഭവപ്പെടാറുണ്ടെന്നാണ് കാവ്യ മാധവന്‍ മറുപടി നല്‍കിയത്. ഞാനൊരു സ്മാര്‍ട്ടായ പെണ്ണല്ല. എന്റെ കണ്ണില്‍ എല്ലാവരും നല്ലവരാണ്. പിന്നെ അവരില്‍ നിന്ന് എന്തെങ്കിലും മോശം അനുഭവം ഉണ്ടാകുമ്പോഴാണ് എന്‍റെ വിലയിരുത്തല്‍ തെറ്റിയെന്ന് മനസിലാകുന്നത്. അതുപോലെ ഒറ്റയ്ക്ക് പുറത്ത് പോകുന്നവരാണെങ്കില്‍ സമൂഹവുമായി ഇടപെടാന്‍ പറ്റും. അങ്ങനെയാണ് പുതിയ ബന്ധങ്ങള്‍ ഉണ്ടാകുന്നത്. എന്റെ ജീവിതത്തില്‍ ഇതൊന്നും ഉണ്ടായിട്ടില്ല. എനിക്കാകെ മൂന്നോ നാലോ സുഹൃത്തുക്കളെ ഉള്ളൂ. അവരെല്ലാം പെണ്ണുങ്ങളുമാണ്. അല്ലാതെ ഫ്രണ്ട്‌സ് സര്‍ക്കിള്‍ ഉണ്ടാകുക, ഇടയ്ക്കിടെ കൂടുക, അങ്ങനെയെല്ലാം ഉണ്ടെങ്കിലെ ഒരാളെ സ്വയം കണ്ടെത്താന്‍ പറ്റുവെന്നും കാവ്യ കൂട്ടിച്ചേര്‍ത്തു.

അച്ഛനും അമ്മയും എന്തിനും തന്റെ കൂടെയുണ്ട്. പക്ഷേ ഒരു പ്രായമെത്തിയാല്‍ മക്കള്‍ക്ക് എല്ലാമൊന്നും അവരോട് ഷെയര്‍ ചെയ്യുവാന്‍ സാധിക്കില്ല. അപ്പോഴാണ് നമ്മളൊരു കൂട്ട് ആഗ്രഹിക്കുക. അങ്ങനെയൊരാളെ സ്വയം കണ്ടെത്തുവാന്‍ കഴിയുമെന്ന വിശ്വാസം തനിക്കില്ലെന്നും കാവ്യ വ്യക്തമാക്കി.