ദിലീപുമായുള്ള വിവാഹശേഷമുള്ള കാവ്യയുടെ ആദ്യ പിറന്നാള്‍ കണ്ണീരില്‍ കുതിറന്ന പോലെയായി. ഭര്‍ത്താവും നടനുമായ ദിലീപ് ജയിലിലായതോട് കൂടി സന്തോഷങ്ങളെല്ലാം കണ്ണീരില്‍ ഒതുക്കി കഴിയുകയാണ് കാവ്യ. ആലുവയിലെ ദിലീപിന്റെ വീട്ടിലുള്ള കാവ്യ പതിവുരീതികളെല്ലാം വിട്ട് വീട്ടില്‍ തന്നെ ഒതുങ്ങി കൂടുകയാണ് ചെയ്തത്. രാവിലെ പത്തുമണിയോടെ ആലുവ സബ്ജയിലിലുള്ള ദിലീപ് വീട്ടിലേക്ക് വിളിച്ചിരുന്നു. പിറന്നാള്‍ ആശംസ അറിയിച്ചപ്പോള്‍ കാവ്യ പൊട്ടിക്കരയുകയും ചെയ്തു. കേവലം ഒരുമിനിറ്റില്‍ ഇരുവരും തമ്മിലുള്ള സംഭാഷണം അവസാനിപ്പിക്കുകയും ചെയ്തു.

ദിലീപ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതിനാല്‍ പിറന്നാള്‍ ദിനത്തില്‍ ഭര്‍ത്താവ് ഒപ്പമുണ്ടാകുമെന്ന ചെറിയ പ്രതീക്ഷ കാവ്യയ്ക്കുണ്ടായിരുന്നു. എന്നാല്‍ പ്രതീക്ഷ പാളുകയായിരുന്നു. 1984 സെപ്റ്റംബര്‍ 19ന് കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരത്താണ് കാവ്യ ജനിച്ചത്. പിന്നീട് സിനിമയില്‍ സജീവമായതോടെ കൊച്ചിയിലേക്ക് താമസം മാറുകയായിരുന്നു. 1991 ല്‍ പൂക്കാലം വരവായി എന്ന സിനിമയിലൂടെയാണ് കാവ്യ മാധവന്‍ ആദ്യമായി സിനിമയില്‍ അഭിനയിച്ചിരുന്നത്. ശേഷം ഒരുപാട് സിനിമകളില്‍ അഭിനയിച്ച കാവ്യ കഴിഞ്ഞ വര്‍ഷം അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നെയും എന്ന സിനിമയിലായിരുന്നു അവസാനമായി അഭിനയിച്ചത്.

അതേസമയം, ദിലീപിന്റെ ജാമ്യഹര്‍ജി സ്വീകരിച്ച കോടതി 26ന് പരിഗണിക്കാന്‍ മാറ്റി. ഹര്‍ജിയില്‍ പ്രോസിക്യൂഷന് നിലപാട് വ്യക്തമാക്കാന്‍ കോടതി സമയം അനുവദിക്കുകയായിരുന്നു. 26ന് നിലപാട് അറിയിക്കാനാണ് പ്രോസിക്യൂഷനോട് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. മാത്രമല്ല, കേസുമായി ബന്ധപ്പെട്ട് ദിലീപിന്‍റെ ഭാര്യ കാവ്യാ മാധവന്‍, സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതിയുടെ മറ്റൊരു ബെഞ്ചിന്റെ പരിഗണനയില്‍ വരുന്നുണ്ട്. ഈ ഹര്‍ജി കോടതി 25ന് പരിഗണിക്കുന്നുണ്ട്.