തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് പ്രതിപക്ഷ ബഹളത്തോടെ തുടക്കം. അഴിമതി സര്‍ക്കരിന്റെ നയപ്രഖ്യാപനം നടത്തരുതെന്ന് കഴിഞ്ഞ ദിവസം ഗവര്‍ണ്ണറെ കണ്ട് പ്രതിപക്ഷം ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ സഭയിലെത്തിയ ഗവര്‍ണ്ണര്‍ പി. സദാശിവം ഭരണഘടനാപരമായ കടമ നിര്‍വഹിക്കാന്‍ തന്നെ അനുവദിക്കണമെന്നും ജനാധിപത്യപരമായ രീതിയില്‍ പ്രതിഷേധിക്കാന്‍ പ്രതിപക്ഷത്തിന് അവകാശമുണ്ടെന്നും പറഞ്ഞു. പ്രതിഷേധം പ്രകടിപ്പിച്ചു കഴിഞ്ഞതിനാല്‍ നിശബ്ദമായിരിക്കണമെന്നും അല്ലെങ്കില്‍ സഭയില്‍ നിന്ന് പുറത്തു പോകണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. പ്രതിഷേധമുണ്ടായാലും നയപ്രഖ്യാപന പ്രസംഗം പൂര്‍ത്തിയാക്കുമെന്നും ഗവര്‍ണ്ണര്‍ അറിയിച്ചതോടെ മുദ്രാവാക്യം വിളികളുമായി സഭ വിട്ട പ്രതിപക്ഷം നയപ്രഖ്യാപനം ബഹിഷ്‌കരിച്ചു.
അഴിമതി മന്ത്രിമാര്‍ക്ക് വേണ്ടി നയപ്രഖ്യാനം നടത്തരുതെന്ന് ആവശ്യപ്പെട്ടതായി സഭയ്ക്ക് പുറത്തു ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ഗവര്‍ണര്‍ക്കുള്ള ബഹുമാനം നല്‍കിക്കൊണ്ടാണ് പുറത്തിറങ്ങിയത്. ഗവര്‍ണറോടല്ല പ്രതിപക്ഷത്തിന്റെ പ്രതിഷേധം. അഴിമതി മന്ത്രിമാര്‍ക്കെതിരെയുള്ള കേരളത്തിന്റെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. അഴിമതിക്കാരുടെ ചാംപ്യന്‍മാരാണ് മന്ത്രിസഭയിലുള്ളത്. അഴിമതിവീരന്‍മാരായ കെ.ബാബു, ആര്യാടന്‍ മുഹമ്മദ് എന്നിവരെയും വച്ച് സഭ മുന്നോട്ടു പോകാന്‍ സാധിക്കില്ല. പ്രതിഷേധം കേരളമാകെ പ്രചരിപ്പിക്കാന്‍ ജനങ്ങളെ ആകെ അണിനിരത്തി പോവുമെന്നും വിഎസ് പറഞ്ഞു. പുറത്ത് നടത്തിയ പ്രതിഷേധത്തില്‍ വിഎസ് മുദ്രാവാക്യം വിളിച്ചു കൊടുക്കുകയും ചെയ്തു.

ഇംഗ്ലീഷിലും മലയാളത്തിലും എഴുതിയ പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷാംഗങ്ങള്‍ രാവിലെ സഭയിലെത്തിയത്. ഗവര്‍ണര്‍ നടുത്തളത്തിലൂടെ കടന്നുവന്നപ്പോള്‍ ബഹുമാനത്തോടെ എഴുന്നേറ്റു നിന്ന പ്രതിപക്ഷം ഡയസിലെത്തിയതോടെ മുദ്രാവാക്യം വിളിക്കാന്‍ ആരംഭിച്ചു. ഇത് അവഗണിച്ച് നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ തുടങ്ങിയതോടെ പ്രതിപക്ഷം മുദ്രാവാക്യം വിളി ഉച്ചത്തിലാക്കി. തുടര്‍ന്നാണ് പ്രതിപക്ഷത്തോട് നിശബ്ദമായി ഇരിക്കുകയോ സഭയില്‍ നിന്ന് പുറത്തു പോവുകയോ ചെയ്യാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.

നയപ്രഖ്യാപനത്തിനുപുറമെ ബജറ്റ് അവതരണവും വോട്ട് ഓണ്‍ അക്കൌണ്ട് പാസാക്കുകയുമാണ് അവസാന സമ്മേളനത്തിന്റെ മുഖ്യ അജന്‍ഡ. 12ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബജറ്റ് അവതരിപ്പിക്കും. 29 വര്‍ഷത്തിനുശേഷമാണ് മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത്. 1987ല്‍ മുഖ്യമന്ത്രി ഇ കെ നായനാര്‍ ബജറ്റ് അവതരിപ്പിച്ചിരുന്നു.