ദിനേശ് വെള്ളാപ്പിള്ളി.

കാലവര്‍ഷം താണ്ഡവമാടിയ കേരളത്തിനു വേണ്ടി കൈകോര്‍ക്കാം നമുക്കൊരുമിച്ച്. സേവനം യു.കെയുടെ എല്ലാ ആഘോഷങ്ങളും റദ്ദ് ചെയ്തു കൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി കൈകോര്‍ക്കുന്നു. സേവനം യു.കെ സെപ്റ്റംബര്‍ 16ന് എയില്‍സ് ബറിയില്‍ വച്ച് നടത്താനിരുന്ന ചതയദിനാഘോഷം റദ്ദ് ചെയ്തു കൊണ്ട് അതിനു വേണ്ടി സമാഹരിച്ച മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുവാന്‍ തീരുമാനിച്ചു. സേവനം യുകെയുടെ എല്ലാ യൂണിറ്റുകളും ആഘോഷ പരിപാടികള്‍ മാറ്റിവെച്ച് കുടുംബ പ്രാര്‍ത്ഥനയോടെ ശ്രീനാരായണ ജയന്തി ആചരിക്കാന്‍ തീരുമാനിച്ചു.

കേരളം നാളിതുവരെ കണ്ടിട്ടില്ലാത്ത ദുരന്തത്തിന് ഒരു ചെറിയ സഹായഹസ്തം നല്‍കി നമ്മുടെ നാടിനെ രക്ഷിക്കാന്‍ എല്ലാ നല്ല വരായ പ്രവാസികളോടും സേവനം യുകെ അഭ്യര്‍ത്ഥിക്കുന്നു. അതോടൊപ്പം നല്ലവരായ കൂട്ടുകാരേ നിങ്ങള്‍ക്ക് കഴിയുംവിധം ഒരു കൈത്താങ്ങ് സേവനം യുകെയ്ക്ക് സംഭാവന ചെയ്യുക. നമ്മള്‍ കേട്ടറിഞ്ഞതിനേക്കാള്‍ എത്രയോ ഭയാനകമാണ് നമ്മുടെ നാടിന്റെ അവസ്ഥ. 181 ഓളം ജീവനുകളാണ് പൊലിഞ്ഞത്.

മാതാപിതാക്കളും, സഹോദരങ്ങളും നഷ്ടപെട്ടവരുടേയും നിലവിളികളാണ് എങ്ങും! അത് കണ്ടില്ലെന്ന് നടിക്കാന്‍ നമുക്കാകുമോ.! നാം പിറന്നു വീണതും പിച്ചവച്ചതുമായ നാട് പൂര്‍വ്വസ്ഥിതിയിലേക്കാകുവാന്‍ ദൈവത്തിന്റെ സ്വന്തം നാടിനെ തിരിച്ചു കിട്ടുവാന്‍ നമുക്ക് ഓരോരുത്തര്‍ക്കും കൈകോര്‍ക്കാം.

ഒരു ആയുസ് മുഴുവന്‍ സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ടവര്‍, വീടും, വീട്ടുപകരണങ്ങളും, വസ്ത്രങ്ങളും കുട്ടികളുടെ പാഠപുസ്തകങ്ങള്‍ ഇവയെല്ലാം നഷ്ടങ്ങളില്‍ പെടുന്നു. ഇവിടെ എന്തുകൊണ്ട് നമുക്കൊരു സഹായം എത്തിച്ചു കൂടാ.! പ്രളയദുരന്തം നേരിടുന്ന കേരളത്തെ അകമഴിഞ്ഞ് സഹായിക്കാന്‍ എല്ലാ പ്രവാസികളോടും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പ്രവാസികള്‍ക്ക് വലിയ സഹായം ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

മുമ്പൊരിക്കലുമില്ലാത്ത ദുരിതമാണ് പ്രകൃതിക്ഷോഭം മൂലം കോടിക്കണക്കിനു രൂപയുടെ കൃഷിനാശമുണ്ടായി. നൂറുകണക്കിന് വീടുകള്‍ തകര്‍ന്നു. പാലങ്ങളും റോഡുകളും തകര്‍ന്നു. ജനജീവിതം സാധാരണ നിലയിലാകാന്‍ മാസങ്ങള്‍ വേണ്ടിവരും. എല്ലാ ഭാഗത്തുനിന്നും സഹായമുണ്ടായേ മതിയാവൂ. മനുഷ്യസ്‌നേഹികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും സേവനം യുകെ ചെയര്‍മാന്‍ ഡോ. ബിജു പെരിങ്ങത്തറ പറഞ്ഞു.