കാലവർഷക്കെടുതിയെത്തുടർന്ന് സംസ്ഥാനത്താകെ 738 ക്യാംപുകള്‍ തുറന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെ അറുപത്തിനാലായിരത്തിലധികം പേർ ക്യാംപുകളിൽ അഭയം തേടിയിട്ടുണ്ട്. മുന്നറിയിപ്പുകളെ വിവേകത്തോടെ ഉൾക്കൊണ്ട് അപകടസാധ്യതയുള്ള പ്രദേശത്തുള്ളവർ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറ‍ഞ്ഞു.

മലപ്പുറം കവളപ്പാറയിലുണ്ടായ ഉരുൾപൊട്ടലിൽ നാൽപ്പതോളം പേര്‍ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയം. രണ്ട് പേരെ രക്ഷപെടുത്തി. മൂന്നുപേരുടെ മൃതദേഹം കണ്ടെടുത്തു. കവളപ്പാറയിൽ അപകടസാധ്യത മുന്നിൽക്കണ്ട് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതനുസരിച്ച് പതിനേഴ് കുടുംബങ്ങള്‍ ക്യാംപുകളിലേക്ക് മാറിയിരുന്നു. മാറാത്തവരാണ് അപകടത്തിൽപ്പെട്ടത്.

അപകടമുണ്ടായ പ്രദേശത്തെ കാലാവസ്ഥ പ്രതികൂലമാണ്. യന്ത്രങ്ങൾ കൊണ്ടുപോകുന്നതിന് പ്രയാസമുണ്ട്. റോഡിൽ മണ്ണിടിഞ്ഞ് വീണ് വഴി തടസ്സപ്പെട്ട അവസ്ഥയുമുണ്ട്. സാധ്യമായ വഴികൾ പ്രയോജനപ്പെടുത്തി രക്ഷാപ്രവർത്തനം നടത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.

വയനാട് ശക്തമായ മഴ തുടരുകയാണ്. ബാണാസുരസാഗര്‍ അണക്കെട്ട് തുറക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ‌ഇനിയും ഉരുൾപൊട്ടാനുള്ള സാധ്യത ജില്ലയിൽ നിലനിൽക്കുന്നുണ്ട്. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥലത്തേക്ക് മാറണം.

ഇന്ന് 32 ജീവനകുള്‍കൂടി പൊലിഞ്ഞതോടെ കാലവര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. മലപ്പുറം, വയനാട് ജില്ലകളിലുണ്ടായ വ്യാപക ഉരുള്‍പൊട്ടലില്‍ അന്‍പതിലേറെപേരെ കാണാതായി. ഇവര്‍ക്കായി തിരച്ചില്‍ ഇപ്പോഴും തുടരുന്നു. നൂറിലധികം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ആയിരത്തിലേറെ വീടുകള്‍ക്ക് കേടുപാടുണ്ടായി. 738 ക്യാംപുകളിലായി അറുപത്തിയ്യായിരംപേരെ മാറ്റിപ്പാര്‍പ്പിച്ചു. അടുത്ത രണ്ടു ദിവസംകൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

ഉരുള്‍പൊട്ടലുണ്ടായ വയനാട് മേപ്പാടി പുത്തുമല, കോഴിക്കോട് വിലങ്ങാട്, നിലമ്പൂര്‍ കവളപ്പാറ, മലപ്പുറം ഇടവമണ്ണ എന്നിവിടങ്ങളിലാണ് കൂടുതല്‍ ജീവനുകള്‍ നഷ്ടപ്പെട്ടത്. കുറ്റ്യാടിയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. മലപ്പുറം അരീക്കോട് പെട്രോള്‍ പമ്പില്‍ ഉറങ്ങിക്കിടന്ന ചേര്‍ത്ത സ്വദേശിയായ ജീവനക്കാരന്‍ ചാലിയാറിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മരിച്ചു. തൃശൂര്‍ ചാവക്കാട് വൈദ്യുതി ടവറിന്‍റെ അറ്റക്കുറ്റപ്പണിക് പോകവെ വള്ളംമറഞ്ഞ് കെഎസ്ഇബി ജീവനക്കാരനായ അസി. എന്‍ജിനീയര്‍ ബൈജു മരിച്ചു. ആറമുറി വഴിക്കടവില്‍ മണ്ണിടിഞ്ഞുവീണ് ഒരു കടുംബത്തിലെ നാലുപേരെ കാണാതായി.

അതിശക്തമായ മഴയില്‍ നിലമ്പൂര്‍ കരുലാഴി പാലത്തിന്‍റെ പല ബ്ലോക്കുകളും തെന്നിമാറി. തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാത വെള്ളത്തിനടിയിലായി.

കണ്ണൂരില്‍ ശ്രീകണ്ഠപുരം, ചെങ്ങളായി പ്രദേശങ്ങള്‍ പൂര്‍ണമായും മുങ്ങി. നൂറുകണക്കിനുപേരെ മാറ്റിപ്പാര്‍പ്പിച്ചു

മൂവാറ്റുപുഴയാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് മൂവാറ്റുപുഴ മാര്‍ക്കറ്റ് ഉള്‍പ്പെടെ വെള്ളത്തിനടിയിലായി. ഭാരതപ്പുഴയും കൈവഴികളും നിറഞ്ഞതോടെ ഒറ്റപ്പാലം നഗരം ഒറ്റപ്പെട്ടു. സ്വകാര്യ ആശുപത്രിയിലേക്ക് വെള്ളം ഇരച്ചുകയറിയതോടെ രോഗികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി

ഭാരതപ്പുഴ പൊന്നാനി കര്‍മറോഡ് നിറഞ്ഞൊഴുകിയാത് പരിഭ്രാന്തി പടര്‍ത്തി. ഇടുക്കി ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങള്‍ നിറ​ഞ്ഞൊഴുകി

ഏറെക്കുറെ പൂര്‍ണമായി മുങ്ങിയ പാലായില്‍നിന്ന് ജലം ഇറങ്ങിത്തുടങ്ങി

ഏഴ് അണക്കെട്ടുകള്‍ ഇതുവരെ തുറന്നിട്ടുണ്ട്.