ദർശന ടി .വി

പുതുവർഷത്തെ വരവേൽക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ദേശീയതലത്തിൽ അടുത്തിടെ നടന്ന പഠനങ്ങളിലും(national institute for clinical excellence) ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഹൃദ്രോഗികളുള്ള നാടാണ് കേരളമെന്ന് കണ്ടെത്തിയിരിക്കുന്നു. ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകളും വ്യാപകമാകുന്നു.ഇന്ന് ചെറിയ പ്രായത്തിൽ തന്നെ സ്ത്രീകളും ഹൃദ്രോഗത്തിന്റെ പിടിയിലാവുകയാണ്. മാറുന്ന ജീവിതരീതികളും ആഹാരരീതികളും അമിതമായ മാനസികപ്രശ്നങ്ങളും ജോലിസമ്മർദ്ദവുമെല്ലാം മലയാളിയുടെ ഹൃദയത്തെ കുഴപ്പത്തിൽ ചാടിക്കുന്നുണ്ടെന്നാണ് വിദഗ്ദ്ധരുടെ നിരീക്ഷണം.

അയ്യായിരത്തിൽ കൂടുതൽ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകൾ കേരളത്തിൽ നടക്കുന്നു. ഹൃദയസംബദ്ധമായ അസുഖങ്ങളെക്കുറിച്ച് പഴയകാലത്തേക്കാൾ അവബോധമുള്ളവരായി മലയാളികൾ മാറിയിട്ടുണ്ട്. ഒരു നെഞ്ചുവേദന വന്നാൽ കാർഡിയോളജി ഡോക്ടറെ തന്നെ സമീപിക്കും ഇ.സി.ജി എടുക്കണം എന്ന നിർബന്ധവുമുണ്ട്. എങ്കിലും ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മറ്റ് സംസ്ഥാനക്കാരേക്കാൾ കൂടുതൽ അഭിമുഖീകരിക്കുന്നത് മലയാളികളാണുതാനും. അവബോധത്തിനനുസരിച്ചുള്ള ശ്രദ്ധ ആരോഗ്യകാര്യത്തിൽ മലയാളിക്കില്ല എന്നുതന്നെയാണ് എടുത്തുപറയേണ്ട കാര്യങ്ങളിലൊന്ന്.

കേരളത്തിന്റെ പൈതൃക സ്വത്തായ കൃഷി ഇല്ലാതാകുന്നതിലൂടെ പുറത്തുനിന്നുള്ള പച്ചക്കറികളെ ആശ്രയിക്കുന്നു . ഇത്തരം പച്ചക്കറികളിലെ വിഷാംശങ്ങൾ ഹൃദ്രോഗത്തെ ആക്കംകൂട്ടുന്നു. ഇപ്പോൾ യുവതലമുറകളിൽ നിന്നും സ്പോർട്സും ഗെയിംസുമൊക്കെ അപ്രത്യക്ഷമായിരിക്കുന്നു. സാങ്കേതികത വളർന്നതോടെ ആർക്കും വ്യായാമം ചെയ്യാൻ സമയമില്ലാതായി അതേ സമയം ആഹാരം അമിതമായി കഴിക്കുന്നുമുണ്ട്. കഴിക്കുന്ന ഭക്ഷണത്തിന്റെ കലോറി എരിച്ചുകളയുന്നതരം വ്യായാമങ്ങൾ മിക്കവരും ചെയ്യുന്നില്ല. നല്ല വ്യായാമങ്ങൾ ഹൃദയാരോഗ്യത്തിന് അത്യാവശ്യമാണ്. പുകവലി ഒഴിവാക്കാവുന്നതാണല്ലോ, പ്രമേഹമാണെങ്കിൽ നിയന്ത്രിച്ചുകൊണ്ടുപോകുവാനുമാകും. ചിട്ടയായ ജീവിതരീതിയിലൂടെ നമ്മുടെ ഹൃദയത്തിന്റെ സംരക്ഷണം നമ്മൾ തന്നെ ഉറപ്പുവരുത്തുക.

 

ദർശന ടി .വി

എറണാകുളം തൃപ്പൂണിത്തുറ സ്വദേശി . വൈക്കം സെന്റ്. സേവിയേഴ്സിൽ   നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം. ഇപ്പോൾ കോട്ടയം പ്രസ്ക്ലബ്ബിൽ ജേർണലിസം വിദ്യാർത്ഥിയാണ്. തെക്കേനീലിയാത്ത് വേണുഗോപാലിന്റെയും ജയശ്രീയുടെയും മകൾ. സഹോദരി:ഐശ്വര്യ