ഹൗസ് ബോട്ടില്‍ ബ്രിട്ടീഷ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഹൗസ്‌ബോട്ട് ജീവനക്കാരനെ റിമാന്റ് ചെയ്തു. ചേര്‍ത്തല പട്ടണക്കാട് സ്വദേശി ആഞ്ചലോസിനെയാണ് ആലപ്പുഴ നോര്‍ത്ത് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെയാണ് രണ്ട് ബ്രിട്ടീഷ് യുവതികള്‍ ആലപ്പുഴിയില്‍ നിന്ന് ഹൗസ് ബോട്ടില്‍ കയറിയത്. വൈകീട്ടോടെ യുവതി മസാജ് സെന്ററില്‍ പോകണമെന്ന് ആവശ്യപ്പെട്ടു. തനിക്ക് മസാജ് ചെയ്യാനറിയാമെന്ന് ഹൗസ് ബോട്ട് ജീവനക്കാരനായ ആഞ്ചലോസ് യുവതിയോട് പറഞ്ഞു.

തുടര്‍ന്ന് മസാജ് ചെയ്യാന്‍ തുടങ്ങിയ ഹൗസ്‌ബോട്ട് ജീവനക്കാരന്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഹൗസ്‌ബോട്ടില്‍ നിന്ന് ഇറങ്ങിയ ഉടന്‍ യുവതി പോലീസില്‍ പരാതിയും നല്‍കി. പിന്നാലെ ബ്രിട്ടീഷ് എംബസിയിലും യുവതി വിവരമറിയിച്ചു. ബ്രിട്ടീഷ് എംബസി ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടുകയും കേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വിഷയത്തില്‍ ഇടപെടുകയുമായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കിട്ടിയ നിര്‍ദ്ദേശ പ്രകാരം ആലപ്പുഴ ജില്ലാ കളക്ടര്‍ ടിവി അനുപമ ടൂറിസം ഉദ്യോഗസ്ഥരെ അന്വേഷിക്കാനായി ചുമതലപ്പെടുത്തി. ഇന്നലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. സ്ത്രീ പീഡനത്തിനാണ് അഞ്ചലോസിനെതിരെ ആലപ്പുഴ നോര്‍ത്ത് പോലീസ് കേസെടുത്തിരിക്കുന്നത്