പ്രളയക്കെടുതിയിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്താനുളള ദൗത്യം സൈന്യത്തെ ഏൽപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഇനിയെങ്കിലും ദുരഭിമാനം വെടിഞ്ഞ് രക്ഷാദൗത്യം സൈന്യത്തെ ഏൽപ്പിക്കണം. മൂന്നു ദിവസങ്ങൾക്കു മുൻപ് മുഖ്യമന്ത്രിയോട് ഇക്കാര്യം പറഞ്ഞപ്പോൾ അദ്ദേഹം പുച്ഛിച്ചു തളളി. എന്നെ പുച്ഛിച്ചോട്ടെ. എന്നെ പുച്ഛിക്കുന്നതിൽ കുഴപ്പമില്ലെന്നും ജനങ്ങളെ രക്ഷിച്ചാൽ മതിയെന്നും ചെന്നിത്തല പറഞ്ഞു.

സർക്കാരിന്റെ പ്രവർത്തനത്തെ കുറ്റപ്പെടുത്തുകയല്ല. പക്ഷേ നിലവിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. അത് സൈന്യത്തെ ഏൽപ്പിക്കണം. തിരുവല്ല, പന്തളം, റാന്നി, ആറൻമുള, പറവൂർ, അങ്കമാലി, ആലുവ, ചാലക്കുടി തുടങ്ങിയ മേഖലകളിലെല്ലാം സ്ഥിതിഗതികൾ രൂക്ഷമാണ്. കേരളം ഒന്നിച്ചു കൈകോർത്തിട്ടും എല്ലാവരെയും രക്ഷിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്നും ചെന്നിത്തല ചോദിച്ചു.

കുടിവെളളവും മരുന്നും കിട്ടാതെ നിരവധി പേർ പലയിടങ്ങളിൽ കഴിയുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ സൈന്യത്തിന് മാത്രമേ എന്തെങ്കിലും ചെയ്യാൻ സാധിക്കൂ. നേരത്തെ അസമിന്റെ ചുമതലയുണ്ടായിരുന്ന സമയത്ത് അവിടെ പ്രളയം ബാധിച്ചപ്പോൾ സൈന്യം നടത്തിയ രക്ഷാപ്രവർത്തനം ഞാൻ നേരിട്ട് കണ്ടതാണ്. ദുരഭിമാനം വെടിഞ്ഞ് ഇനിയെങ്കിലും സേനയെ വിളിക്കാൻ സർക്കാർ തയ്യാറാവണം.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനെ നേരിൽ കണ്ടും ഫോണിലും ഇക്കാര്യം ആവശ്യപ്പെട്ടു. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടും ഇക്കാര്യം ആവർത്തിച്ചു. ഇതിലൊന്നും രാഷ്ട്രീയമില്ല. ജനങ്ങൾ പ്രയാസപ്പെടുന്ന സാഹചര്യത്തിൽ രാഷ്ട്രീയം മാറ്റിവച്ചാണ് ഇതൊക്കെ ആവശ്യപ്പെടുന്നതെന്നും ചെന്നിത്തല പറഞ്ഞു. ജനങ്ങളുടെ ജീവനുകളാണ് പൊലിയുന്നതെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.