മലയാളം യു കെ ന്യൂസ് സ്‌പെഷ്യല്‍

ജോജി തോമസ്

കേരള ടൂറിസത്തിന്റെ വന്‍ കുതിച്ചു ചാട്ടത്തിനും അതുവഴി കേരള വികസനത്തിനും വഴിതെളിക്കുന്ന നവീന ആശയവുമായി കേരള മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും കൈകോര്‍ക്കുന്നു. ലോകാത്ഭുതങ്ങളില്‍ ഒന്നായി കരുതപ്പെടുന്ന തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യമായ നിധി ശേഖരത്തിന്റെ ദൃശ്യവിരുന്നൊരുക്കി ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. പദ്ധതി യാഥാര്‍ത്യമാകുകയാണെങ്കില്‍ കേരള തലസ്ഥാനമായ തിരുവനന്തപുരം ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായി മാറും. ലോകാത്ഭുതങ്ങളില്‍ ഒന്നായ ആഗ്രയിലെ താജ്മഹലിനെക്കാള്‍ കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിവുള്ള അത്ഭുതങ്ങളുടെ വിസ്മയ ലോകമാണ് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നിലവറകളില്‍ ഒളിഞ്ഞിരിക്കുന്നതെന്നാണ് കരുതപ്പെടുന്നത്. പദ്ധതി നടപ്പാക്കുകയാണെങ്കില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിനും സമീപം തന്നെ പ്രദര്‍ശനശാലയൊരുക്കും. മൂല്യം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ നിധി ശേഖരമാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉള്ളത്. അതുകൊണ്ടുതന്നെ അറിയപ്പെടാതിരുന്ന ഒരു ലോകാത്ഭുതമാണ് പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ അറകളിലുള്ളത്.

കോണ്‍ഫെഡറേഷന്‍ ഓഫ് ടൂറിസം ഇന്‍ഡസ്ട്രീസ്, ട്രിവാന്‍ഡ്രം സിറ്റി കണക്ട്, ചേംബര്‍ ഓഫ് കൊമേഴ്‌സ്, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് തുടങ്ങിയ സംഘടനകളുടെ ഭാരവാഹികളുമായി മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും പദ്ധതിയുടെ സാധ്യതകളെക്കുറിച്ച് പ്രാഥമിക ചര്‍ച്ച നടത്തി.

പ്രദര്‍ശന ശാലയ്ക്കും സുരക്ഷാചിലവുകള്‍ക്കുമായി 300 കോടി രൂപയോളം ചിലവാകുമെന്ന് കരുതപ്പെടുന്നു. സുപ്രീംകോടതിയുടെയും തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെയും അനുമതി ലഭിക്കുക എന്നതാണ് പദ്ധതി നേരിടുന്ന പ്രധാന കടമ്പ രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും പിണറായി വിജയനും അല്‍ഫോന്‍സ് കണ്ണന്താനവുമായി അടുത്ത ബന്ധമാണ് ഉള്ളത്. കേരള വികസനത്തിനായി ഇരുവരും കൈ കോര്‍ക്കാന്‍ പദ്ധതി സമീപ ഭാവിയില്‍ തന്നെ യാഥാര്‍ത്ഥ്യമാകും.

അമൂല്യമായ നിധി ശേഖരം ഒളിപ്പിക്കുന്ന ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് 6 നിലവറകളാണ് ഉള്ളത്. ഒരു നിലവറയൊഴിച്ച് ബാക്കിയുള്ളവ സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതി പരിശോധിച്ചിരുന്ന ഇനിയും തുറക്കാത്ത ബി നിലവറയിലാണ് കൂടതല്‍ നിധിശേഖരമുള്ളതെന്ന് കരുതപ്പെടുന്നു. എന്തായാലും പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ അത് കേരളത്തില്‍ ആയിരക്കണക്കിന് തൊഴില്‍ അവസരങ്ങള്‍ പ്രദാനം ചെയ്യുകയും സാമ്പത്തിക കുതിപ്പിന് വഴിയൊരുക്കുകയും ചെയ്യും.