മേഘാലയ ഷില്ലോംഗിൽ ഇന്നലെ പുലർച്ചെ 3നും 4 നും ഇടയിൽ സർവ്വീസ് പിസ്റ്റൾ ഉപയോഗിച്ച് സ്വയം നിറയൊഴിച്ച് ബി.എസ്.എഫ് ജവാൻ ചേപ്പാട് കാഞ്ഞൂർ തീർത്ഥത്തിൽ മനോജ് (40)ആത്മഹത്യ ചെയ്തത് ഭാര്യ കവിത ഏല്പിച്ച നിരന്തരമായ മാനസിക പീഡനം മൂലമാണെന്ന് മാതാപിതാക്കളും സഹോദരങ്ങളും ആരോപിച്ചു. മരിയ്ക്കുന്നതിന് തൊട്ടു മുൻപ് മനോജ്‌ സഹോദരൻ മഹേഷിനും കമാൻഡർക്കും സഹപ്രവർത്തകർക്കും താന്‍ ജീവനൊടുക്കുവാണെന്നുള്ള സന്ദേശമയച്ചിരുന്നു. വിവാഹം കഴിഞ്ഞതു മുതൽ കുടുംബവീടുമായി അടുക്കുവാനോ മാതാപിതാക്കളേയും സഹോദരങ്ങളേയും കാണുന്നതിനോ ബന്ധുക്കളുടെ പക്കൽ നിന്ന് ആഹാരം കഴിയ്ക്കുന്നതിനോ ഭാര്യ സമ്മതിച്ചിരുന്നില്ല. മാത്രവുമല്ല  മനോജിനെ സംശയവുമായിരുന്നു.

മരിക്കുന്നതിന്റെ തലേ ദിവസം രാത്രി 12.30 വരെ തുടരെ തുടരെ മനോജിന് അയച്ച മെസ്സേജുകളിൽ ”നീ മരിച്ചാൽ അത്രയും നല്ലത് “, “ശവമായിട്ടാണെങ്കിലും എത്രയും പെട്ടെന്ന് നാട്ടിൽ എത്തണമെന്നും ” ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. തെളിവായി കവിതയും മനോജും പരസ്പരം അയച്ച മെസ്സേജുകൾ  ഇവര്‍ മാധ്യമങ്ങള്‍ക്ക് കൈമാറി. അവധിക്ക് നാട്ടിൽ വന്നിട്ട് കഴിഞ്ഞ ശനിയാഴ്ചയാണ് മനോജ്‌ തിരികെ ജോലി സ്ഥലത്തേക്ക് പോയത്. പോകുന്നതിന്റെ രണ്ടു ദിവസം മുമ്പ് മനോജ് തന്റെ സഹോദരന്മാരായ മോനച്ചൻ, മഹേഷ്, സുഹൃത്ത് എന്നിവരെ നങ്ങ്യാർകുളങ്ങരയിലെ ഹോട്ടലിൽ വിളിച്ചു വരുത്തി താൻ അനുഭവിയ്ക്കുന്ന മാനസിക സംഘർഷവും തന്റെ നിരപരാധിത്വവും വെളിപ്പെടുത്തിയിരുന്നു. അന്ന് അവർ ഏറെ പണിപ്പെട്ട് സമാധാനപ്പെടുത്തിയാണ് വീട്ടിലെത്തിച്ചത്.

ഏതോ സ്ത്രീയുടെ സന്ദേശം മൊബൈലിൽ വന്നത് സംബന്ധിച്ച് ഇവർ തമ്മിൽ പോകുന്നതിന്റെ തലേ ദിവസവും വഴക്കിട്ടിരുന്നുവെന്നും ഇതിനെ ചൊല്ലി കുറ്റപ്പെടുത്തിയുള്ള സന്ദേശവും താൻ നിരപരാധിയാണെന്നുള്ള പ്രതിസന്ദേശവും മനോജ്‌ അയച്ചിട്ടുണ്ട്. മനോജ് അയച്ചുകൊടുത്തിരുന്ന പണത്തെച്ചൊല്ലിയും, എ.റ്റി.എം കാർഡ് കവിത കൈവശപ്പെടുത്തി വച്ചിരിയ്ക്കുന്നതിനെ ചൊല്ലിയും നിരന്തരം കലഹിക്കാറുണ്ടായിരുന്നു. ഇവർ തമ്മിലുള്ള കലഹം, കവിതയുടെ സംശയം, താൻ നിരപരാധിയാണെന്നുള്ള മനോജിന്റെ വെളിപ്പെടുത്തൽ എന്നിവ സംബന്ധിച്ച് കമാൻഡർക്കും സഹപ്രവർത്തകർക്കും മനോജ് മരിക്കുന്നതിന് മുൻപ് സന്ദേശങ്ങളയച്ചിരുന്നു. മനോജിനെ ആത്മഹത്യയിലേക്ക് നയിക്കുവാനുള്ള കാരണങ്ങൾ കണ്ടെത്തണമെന്നും കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് മുഖ്യമന്ത്രി, ഡി.ജി.പി, ബി.എസ്.എഫ് മേലധികാരികൾ എന്നിവർക്ക് പരാതി നല്കാനൊരുങ്ങുകയാണ് മാതാപിതാക്കളും സഹോദരങ്ങളും. മനോജിന്റെ മൃതദേഹം എപ്പോൾ നാട്ടിലെത്തിയ്ക്കുമെന്നുള്ള അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.