മഹാരാഷ്ട്രയിലെ നാസിക്കില്‍ മലയാളി യുവാവ് കവര്‍ച്ചക്കാരുടെ വെടിയേറ്റു മരിച്ചു.തഴക്കര അറുന്നൂറ്റിമംഗലം മുറിവായ്ക്കര ബ്ലെസ് ഭവനത്തില്‍ സാജു ശാമുവല്‍ (28) ആണ് മരിച്ചത്. വെള്ളിയാഴ്ച പകല്‍ 11 മണിക്ക് ശേഷം മുത്തൂറ്റ് ബാങ്ക് ജോര്‍ജ്ജ് ഗ്രൂപ്പിന്റെ നാസിക്കിലെ ബ്രാഞ്ചിലാണ് സംഭവം.

മുത്തൂറ്റ് ബാങ്കിന്റെ ന്യൂബോംബെയിലെ ഓഫീസില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ സാജു ഇന്‍സ്‌പെക്ഷന് വേണ്ടിയാണ് നാസിക്കിലെത്തിയത്. ഈ സമയം ബാങ്കില്‍ എത്തിയ കവര്‍ച്ചക്കാര്‍ ജീവനക്കാര്‍ക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. അപായമണി മുഴക്കാന്‍ അലാറം സ്ഥാപിച്ചിരിക്കുന്ന മുറിയിലേക്ക് തിരിഞ്ഞ സാജുവിനെ കവര്‍ച്ചക്കാര്‍ പിന്നില്‍ നിന്നും വെടിവെക്കുകയായിരുന്നു. സാജു സംഭവസ്ഥലത്തു തന്നെ മരിച്ചു.

രണ്ടരവര്‍ഷം മുമ്പ് അഹമ്മദാബാദില്‍ ജോലിക്ക് കയറിയ സാജു ഒരു വര്‍ഷം മുമ്പാണ് ന്യൂബോംബേയിലെത്തിയത്. വ്യാഴാഴ്ച ബാങ്കില്‍ ഇന്‍സ്‌പെക്ഷന് വരേണ്ടിയിരുന്ന സാജു രാവിലെ ഉറങ്ങിപ്പോയതു കാരണം വ്യാഴാഴ്ച വരാന്‍ കഴിഞ്ഞിരുന്നില്ല. രണ്ടര മാസം മുമ്പ് കുഞ്ഞിന്റെ മാമോദീസക്ക് നാട്ടിലെത്തി മടങ്ങിയതാണ്. ഭാര്യ: ജെയ്‌സി. മകന്‍: ജര്‍മി (9 മാസം)