കേരളത്തില്‍ നിന്നും ഐഎസില്‍ ചേരാന്‍ പോയ മലയാളികള്‍ ലോകത്തെ വിറപ്പിക്കുന്ന ഐഎസ് ഭീകരരെ പറ്റിച്ച് കടന്നുകളഞ്ഞതായി റിപ്പോര്‍ട്ടുകള്‍. നിരപരാധികളെ കഴുത്തറുത്തും പെണ്‍കുട്ടികളെ വിറ്റും ഐസിസ് സമ്പാദിച്ച കോടികളുമായി മലയാളികളടക്കമുള്ള അഞ്ച് ഭീകരര്‍ മുങ്ങിയത് ഐസിസിനെ ഞെട്ടിച്ചിരിക്കുകയാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുങ്ങിയ ഭീകരരെ കണ്ടെത്തി വധിക്കാന്‍ പ്രത്യേക നിര്‍ദ്ദേശം കൊടുത്തിരിക്കുകയാണ് സംഘടന ഇപ്പോള്‍ എന്നാണ് അറിയുന്നത്.ഐസിസിന്റ ധനകാര്യവിഭാഗം കൈകാര്യം ചെയ്തിരുന്ന അബു അല്‍ ബാര അല്‍ ഖഹ്താനി ഉള്‍പ്പെടെ അഞ്ചുപേരാണ് മുങ്ങിയത്. ഇറാഖ് സൈന്യവും സഖ്യസേനയും ചേര്‍ന്ന് മൊസൂളില്‍ ഐസിസിനെ തുരത്താനുള്ള പോരാട്ടത്തില്‍ ഏര്‍പ്പെടുന്നതിനിടെയാണ് മോഷണവിവരം പുറത്തുവരുന്നത്. ഇവരെ കണ്ടെത്തിയാല്‍ അപ്പോള്‍ത്തന്നെ വധിക്കാന്‍ ഐസിസ് നേതൃത്വം ഉത്തരവിട്ടിട്ടുണ്ട്.

അതേ സമയം മൊസൂളില്‍ ഐസിസിനെ തുരത്താന്‍ കനത്ത ആക്രമണമാണ് ഇറാഖ് സേന നടത്തുന്നത്. ശനിയാഴ്ചത്തെ പോരാട്ടത്തില്‍ മൊസൂളിലെ തന്ത്രപ്രധാന ഗ്രാമമായ ഹമാം അല്‍ അലില്‍ ഇറാഖ് സേന കൈവശപ്പെടുത്തി. ഇറാഖി പൊലീസും ആര്‍മിയും ചേര്‍ന്ന് നടത്തിയ ആക്രമണത്തിലാണ് ഗ്രാമം പിടിച്ചെടുത്തത്. അവിടെ ഇറാഖി പതാക ഉയര്‍ത്തുകയും ചെയ്തു.

വടക്കന്‍ പട്ടണമായ കിര്‍ക്കുക്കില്‍ നടന്ന സ്‌ഫോടനത്തില്‍ 32 ഐസിസ് ഭീകരര്‍ കൊല്ലപ്പെട്ടതായി അല്‍ സുമെയ്‌റ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വന്‍ ആയുധശേഖരവുമായി പോവുകയായിരുന്ന മൂന്ന് ഐസിസ് വാഹനങ്ങളും സൈന്യം ബോംബിട്ട് തകര്‍ത്തു. യുദ്ധം ശക്തമായതോടെ മൊസൂളില്‍ കുടുങ്ങിപ്പോയ ലക്ഷക്കണക്കിന് ജനങ്ങളെ രക്ഷിക്കാനുള്ള ശ്രമവും ഊര്‍ജിതമായിട്ടുണ്ട്. പതിനായിരക്കണക്കിനാളുകളെ ബന്ദികളാക്കിയ ഐസിസ് ഇവരെ മനുഷ്യ മതിലാക്കി ഉപയോഗിക്കുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.