കോട്ടയം: കെവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷെഫിന്‍ കോടതി വളപ്പില്‍ വച്ച് വീഡിയോ കോള്‍ ചെയ്ത സംഭവത്തില്‍ ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി സ്വമേധയാ കേസെടുത്തു. വീഡിയോ കോളിന് ഉപയോഗിച്ച ഫോണ്‍ ഷെഫിന്റെ ബന്ധുവില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തു. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് ഷെഫിന്റെ ബന്ധുവിന്റെ ഫോണ്‍ ഉപയോഗിച്ച് ഇയാള്‍ വീഡിയോ കോള്‍ ചെയ്തത്.

സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സുരഷാ ഡ്യൂട്ടിക്കാരായ എആര്‍ ക്യാംപിലെ ഏഴ് പോലീസുകാര്‍ക്കെതിരെ നേരത്തെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി ഹരിശങ്കറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഏഴ് ഉദ്യോഗസ്ഥരും പോലീസ് വാഹനത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു.

ഏറ്റുമാനൂര്‍ കോടതി വളപ്പില്‍ ബന്ധുവിന്റെ ഫോണ്‍ ഉപയോഗിച്ച് വീട്ടുകാരുമായാണ് ഇയാള്‍ സംസാരിച്ചത്. വാഹനത്തിലുണ്ടായിരുന്ന പോലീസുകാര്‍ ഇതേ സമയം കാഴ്ചക്കാരായി നോക്കി നില്‍ക്കുകയായിരുന്നു. പ്രതിയെ ഫോണ്‍ ഉപയോഗിക്കുന്നത് തടയാനോ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്താനോ ഇവര്‍ തയ്യാറായില്ല.